Sunday, October 31, 2021

ഹരി-കൃഷ്ണൻ.

 ഹരി-കൃഷ്ണൻ.... സിനിമ ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഇത് ഇങ്ങനെ പോയാൽ പ്രശ്നമാകും. ഞാൻ അവളോട് പറഞ്ഞു.

അവൾ ഹിന്ദി പാട്ട് പാടി. ദോ പ്രേമി ദോ പാഗൽ. 

പിന്നെ വെറുതെ പുഞ്ചിരിച്ചു.  

വയലാർ രവി - എ.കെ ആന്റണി... 

എവിടെയോ പത്രത്തിൽ വായിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു നോക്കി. കാണാൻ ഗ്ലാമർ ഉള്ള ആളെ നോക്കി കെട്ടി. അത്ര തന്നെ. ഒരു നിഗൂഢമായ പുഞ്ചിരിയിൽ അവൾ തെന്നിമാറി.

അവളുടെ കൈനോട്ടം

"കാർത്തികയെപ്പോലെ ഒരു സുന്ദരിയെ കെട്ടണം. അതാണ് എന്റെ ആഗ്രഹം " 

"അയ്യടാ എന്താ പൂതി... കാർത്തിക."

"ആ കൈ കാണിക്ക്... നോക്കട്ടെ."

"ഒരിക്കലും കാർത്തികയെപ്പോലെ ഒരു സുന്ദരിയെ താൻ കെട്ടില്ല. കിട്ടില്ല. തന്റെ കയ്യിൽ കാർത്തിക പറഞ്ഞിട്ടില്ല."

'എന്നാൽ കാർത്തിക വേണ്ട. നീ തന്നെ മതി. നീ ജയഭാരതിയെപ്പോലെയുണ്ട്.' അത് ഞാൻ മനസ്സിൽ മാത്രം രഹസ്യമായി ആരും കേൾക്കാതെ പറഞ്ഞു. 


Wednesday, October 27, 2021

എട്ടാം ക്ലാസ്

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ വിദ്യ  പഠിച്ചു. അതോടെ സ്വന്തമായി സൈക്കിൾ വേണമെന്നായി. എന്തുകൊണ്ടോ പപ്പാ അത് വാങ്ങി തന്നില്ല. കുറച്ചുകൂടി ഉയരം വെക്കട്ടെയെന്ന്  ചിന്തിച്ചു കാണണം. പലരുടെയും ഉദാഹരണം ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അടുത്ത വർഷം ആവശ്യം വീണ്ടും ഉന്നയിച്ചു.

അതോടെ ഒരു കണ്ടീഷൻ എന്റെ മുന്നിൽ എത്തി. “ക്ലാസ്സിൽ  ഒന്നാം റാങ്ക് വാങ്ങി വരൂ."

അപ്പോൾ തന്നെ ഞാൻ പറഞ്ഞു  " നടക്കണ വല്ല കാര്യവും പറയ്."

ഇരുപതിൽ നിന്ന് നേരെ നാലാം റാങ്കിൽ എത്തിയ ആത്മവിശ്വാസത്തിൽ ഇനിയും നന്നായി പഠിക്കുമായിരിക്കുമെന്ന തോന്നലാണോ എന്നറിയില്ല. ഞാൻ പപ്പയോട് പറഞ്ഞു "അത് നടക്കില്ല....ന്മളെ കൊണ്ട് കൂട്ടിയാ കൂടില്ല.”

ഞാൻ മനസ്സിൽ പറഞ്ഞു ‘പോരാത്തതിന് രണ്ടു പുതിയ ദുബായ്ക്കാരും വന്നിട്ടുണ്ട്. ഇവടെവരെ എത്തിയത് എങ്ങനെയെന്നു എനിക്കന്നെ അറിയില്ല. ’

"അടുത്ത വർഷമാവട്ടെ, നീ ശ്രമിക്ക് "

ഏഴാം ക്ലാസ്സിൽ ഞാൻ വീണ്ടും ആവശ്യം ഉന്നയിച്ചു. നടന്നില്ല.

എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ വീണ്ടും ആവശ്യം ഉന്നയിച്ചു.

"ഫസ്റ്റ് റാങ്ക് വാങ്ങിക്കുന്നത് നടക്കണ കാര്യമല്ല. വാങ്ങി തരാൻ ഉദ്ദേശം ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതിയെന്നായി. " ഞാൻ കട്ടായം പറഞ്ഞു.

ഞാൻ മനസ്സിൽ പറഞ്ഞു.  "ഇത് നടക്കില്ല. മൂന്ന് പേര് തടസങ്ങളായി ഉണ്ട്. മധു, അശ്വിൻ, ഷീമ."  നാല് തൊട്ടുള്ള സ്ഥാനങ്ങൾ മാത്രമേ സാധാരണക്കാരായ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളു, അതാണ് അന്നത്തെ ഡീപോൾ സ്കൂൾ നാട്ടു നടപ്പ്. അവസാനം പപ്പാ ഓഫർ മാറ്റി പറഞ്ഞു. "ന്നാ നീ ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനം വാങ്ങിക്ക്. "

അതിൽ ഞാൻ ചാടി വീണു. "അത് ഞാൻ ഏറ്റു." പെട്ടന്ന് എന്നെ നോക്കിയിട്ട് പറഞ്ഞു "യൂണിറ്റ് ടെസ്റ്റിൽ അല്ല. ക്വാർട്ടർലി പരീക്ഷയിൽ വേണം." അതോടെ ഞാൻ വീണ്ടും പ്രശ്നത്തിലായി. എങ്കിലും തട്ടിമുട്ടി ഓണ പരീക്ഷയിൽ ഏതോ ഒരു വിഷയത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. അങ്ങനെ നീല നിറത്തിലുള്ള ഒരു ബി.എസ്.എ ലേഡീസ് സൈക്കിൾ സ്വന്തമായി ലഭിച്ചു.  

Sunday, October 24, 2021

ഇൻ ഹരിഹർ നഗർ

അന്ന് എന്റെ ജന്മദിനമായിരുന്നു. അന്നത്തെ ജന്മദിനം കടന്നുപോയത് ഒരു ട്രെയിൻ യാത്രക്കിടയിൽ. രാത്രി യാത്ര.  അവൾ രണ്ടു സീറ്റ് അകലെ മറ്റൊരു ബെർത്തിൽ ഉണ്ട്. രാവിലെ ആറുമണിക്ക് ബാംഗ്ലൂർ സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ എത്തും. അതിനും ഒരു മണിക്കൂർ മുമ്പേ ഞാൻ എഴുന്നേറ്റ് നടത്തം തുടങ്ങി. അവൾ ചുരുണ്ടുകൂടി ശ്രദ്ധയില്ലാതെ കിടക്കുന്നു. മുഖം കഴുകി തിരിച്ചുവരുമ്പോൾ ഒരുവൻ വഴിയിൽ തടസമായി നിൽക്കുന്നു. അവന്റെ മുന്നോട്ട് പോകുന്നില്ല. അവന്റെ നിൽപ്പ് ശരിയല്ലെന്ന് തോന്നിയപ്പോൾ അവനെ കൈകൊണ്ട് മുന്നോട്ട് തള്ളി. പെട്ടന്ന് അവൻ മുന്നോട്ട് നടന്നു നീങ്ങി. വശത്തെ ബെർത്തിൽ കിടന്നിരുന്ന അവളെ ഞാൻ ഉണർത്തി. എന്റെ കയ്യിൽ കരുതിയിരുന്ന രണ്ട് വലിയ കാഡ്‌ബറി ഡയറി മിൽക്ക് അവൾക്ക് കൊടുത്തു.

‘കൈകൂലിയാണ്. എത്രയോ മിട്ടായികൾ അവൾക്ക് പുല്ല് പോലെ കിട്ടിക്കാണും. ഇതിനു എന്ത് വില.?’ ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

മനസ്സിൽ എപ്പോഴോ ഇന്നൊസെന്റ് ഡയലോഗ് ഓർമ്മ വന്നു.

‘പോലീസുകാരന് രണ്ടു ബ്രാണ്ടി കുപ്പി കൊടുത്ത് കുപ്പിലാക്കാമെന്നാണോ വിചാരിക്കുന്നത്.’  

പിന്നെ ചിന്തിച്ചു ‘ഹേയ് അങ്ങനെ അവൾ ചിന്തിക്കോ...’  മനസിന്റെ ഉള്ളിലെ ജഗദിഷ് സംസാരിച്ചു.

‘ഹേ ഇല്ല..’ സിദ്ദിഖ് അതിനു മറുപടി പറഞ്ഞു.

‘ഉവ്വോ അങ്ങനെ ചിന്തിക്കോ...’ സിദ്ദിഖ്  വീണ്ടും ചോദിച്ചു.

‘ചീപ്പായോ...’  മുകേഷിൻറെ ശബ്ദം പുറത്തു വന്നു.

‘വേണ്ടായിരുന്നു.’ ജഗദിഷ് ശബ്ദം മറുപടി പറഞ്ഞു.

ട്രെയിൻ ഇറങ്ങി നടക്കുന്നതിനിടയിൽ അങ്ങനെയുള്ള എല്ലാ വരികളും  എന്റെ തലയിലൂടെ വ്യസ്ത്യസ്ത ശബ്ദങ്ങളായി മുഴങ്ങി കടന്നുപോയി.  പിന്നെ മനസിലെ സംശയമെല്ലാം മാറ്റി. അത് ശരിയായ തീരുമാനമായിരുന്നുവെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു.

മറ്റേ നോട്ടം സീരീസ് 3

മറ്റേ നോട്ടത്തെ നേരിടാൻ പരിചയം ലഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാലം. ബാംഗ്ളൂരിലെ ഒരു ഭക്ഷണശാല.  ഇടയ്ക്ക് അവളുടെ കാൽ എന്റെ പാദത്തിൽ സ്പർശിച്ചുവെന്ന് തോന്നിയപ്പോൾ ഞാൻ അവളെയൊന്ന് നോക്കി. അവൾ അറിയാത്തപ്പോലെ ആ ജോലി തുടർന്നുകൊണ്ടിരുന്നു. പിന്നെ പിന്നെ അവൾ കാലുകൾ മുന്നോട്ട് നീക്കി എന്റെ കാലുകളിൽ തോണ്ടി തുടങ്ങി. ഞാൻ നോക്കിയപ്പോൾ പെട്ടന്ന് കോപിച്ച മുഖവുമായി അവൾ ഇറങ്ങിപ്പോയി.

അടുത്ത ആഴ്ച്ചയും അവൾ ഭക്ഷണശാലയിൽ എന്റെ പിന്നിലെ സീറ്റ് പിടിച്ചു. ഇത്തവണ അവൾ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു.

നിങ്ങൾ അവിടെയാണ് ജോലി ചെയ്യുന്നത് അല്ലേ

"കണ്ടതായി ഓർക്കുന്നു. " ഞാൻ പറഞ്ഞു

അവൾ കൂടുതൽ സംസാരിച്ചില്ല. പിന്നീട് അവളെ ആ ഭക്ഷണ ശാലയിൽ കണ്ടിട്ടില്ല. 

മറ്റേ നോട്ടം സീരീസ് 1

ഡിഗ്രിക്ക്  പഠിക്കുന്ന കാലം. നല്ലൊരു സ്റ്റേജ് പരിപാടി കഴിഞ്ഞു പലരും അഭിനന്ദിക്കുന്ന സമയം. ഹാളിന് താഴെ ഒരു പാട് പേരോട് സംസാരിച്ചു നീങ്ങി കൊണ്ടിരിക്കവേ നാല് പെൺകുട്ടികൾ അടങ്ങുന്ന സംഘം എന്റെ അടുത്തെത്തി. എന്റെ ഹൃദയ മിടിപ്പ് വല്ലാതെ വർദ്ധിച്ചു. നിരവധി പെൺകുട്ടികൾ ഒരുമിച്ച് അടുത്തേക്ക് വരുന്നത് അക്കാലത്ത് എനിക്ക് ആദ്യാനുഭവമായിരുന്നു.  അവർ വാ തോരാതെ സംസാരിച്ചികൊണ്ടിരുന്നു. എല്ലാവര്ക്കും കൈകൊടുത്തു. അവരുടെ വാക്കുകൾ ഞാൻ നന്ദിയും പറഞ്ഞുകൊണ്ടിരുന്നു. കൈകൊടുക്കുന്നതിനിടയിൽ ഒരുവൾ കയ്യിൽ ചൊറിഞ്ഞു. പെട്ടന്ന് കൈവലിച്ച് നന്ദി പറഞ്ഞു അവിടെ നിന്ന് മാറി. കൂടെ ഉണ്ടായിരുന്ന ഒരുവൻ എന്നോട് പതുക്കെ പറഞ്ഞു “ഒരുത്തിയുടെ നോട്ടം കണ്ടാ ..”

ഞാൻ നെറ്റി ചുളിച്ചു "മനസിലായില്ല."....

"ഒരു ജാതി മറ്റേ നോട്ടമാണ്..."

കാര്യം ഇഷ്ടപ്പെട്ടെങ്കിലും പുറത്തു കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു "ഒന്ന് പോടാ." അവൾ എന്റെ കയ്യിൽ ചൊറിഞ്ഞ കാര്യം രഹസ്യമാക്കി വെച്ചു.

"അത് ശരി താങ്ക്സ് മാത്രേ ള്ളൂ " അതും പറഞ്ഞു ഒരുവൾ ചിരിച്ചു നടന്നു പോയി

കൂട്ടുകാരൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. "ദൈവം എറിയാൻ അറിയാവുന്നവരുടെ കയ്യിൽ വടി കൊടുക്കില്ല."

"നിനക്ക് വേറെ പണിയില്ലേ..." ഞാൻ അവനെ പ്രോത്സാഹിപ്പിച്ചില്ല. 

അവൻ പിന്നെയും പറഞ്ഞു  "എടാ ഇത് മറ്റേ നോട്ടമാണ്...."

കയ്യിൽ അവൾ ചൊറിഞ്ഞ ഭാഗം ഞാൻ ഒന്നുകൂടി നോക്കി.

Saturday, October 23, 2021

മറ്റേ നോട്ടം സീരീസ് 2

"എടാ അവൾ നിന്നെയാടാ നോക്കുന്നത്." ആൻസുമോൻ എന്നോട് പറഞ്ഞു.

"അതെങ്ങനെ, നമ്മൾ നാല് പേരില്ലേ. " ഞാൻ തിരിച്ചു ചോദിച്ചു.

അവൻ വീണ്ടും കൊയ്‌ക്കോട് ശൈലിയും തൃശൂർ ശൈലിയും ഇടകലർത്തി എന്നോട് പറഞ്ഞു

"എന്ത് നോട്ടമാട ലവൾ...ഇത് മറ്റേ നോട്ടമാണ്...ഇത് മറ്റേ പുഞ്ചിരിയാണ്."

അവൻ വീണ്ടും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. "നീയൊന്നു സൂക്ഷിച്ചു നോക്ക്...നിന്നെ തന്നെയാണ്." എനിക്കറിയാം എന്നെ തന്നെയാണ് നോക്കുന്നതെന്നു. സാധാരണ ആൾക്കാർ അങ്ങനെ വെറുതെ  ചിരിക്കുമല്ലോ അതുകൊണ്ട് തന്നെ  ഒരു കുസൃതിയിൽ അതിൽ നിന്നും ഒഴിഞ്ഞു മാറി. കുറച്ചു കഴിഞ്ഞു വീണ്ടും ഞാൻ അവനോട് ചോദിച്ചു "എടാ ശരിക്കും എന്നെ തന്നെയാണോ...."

"അതേടാ." ആൻസുമോൻ കട്ട സപ്പോർട്ട്. ആൻസ്‌മോൻ സപ്പോർട്ട്  ചെയ്ത് പറയുന്നത് കേൾക്കാൻ ഒരു സുഖം. എന്നാൽ പിന്നെ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യമെന്നായി. എനിക്കറിയാവുന്ന ചില സി.ഐ.ഡികളെ വെച്ച്  ഞാൻ ഒരു അന്വേഷണം നടത്തി. അടുത്ത ക്ലാസിൽ തന്നെ ഇരുനിന്നിരുന്ന ആളായിരുന്നത് കൊണ്ട് അന്വേഷണം എളുപ്പമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും, ഒരു തെങ്കാശി കിച്ചു  എന്ന് വട്ടപ്പേരുള്ള ഒരുവൻ എന്റെ അടുത്ത് അഭ്യർത്ഥനയുമായെത്തി "ചേട്ടാ ചേട്ടൻ അവളെ നോക്കരുത്...പ്ളീസ്." അവനുമായി സംസാരിക്കാനുള്ള ഒരു ബന്ധം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവനെ നിരാശനാക്കിയില്ല. അവന്റെ ഉദ്ദേശം ചോദിച്ചു മനസിലാക്കി. അതിനു ശേഷം വലിയ ഒരു സീനിയർ ജാഡയിൽ മുഖത്ത് വിരല് ചൂണ്ടി പറഞ്ഞു "ഞാൻ നോക്കാതിരിക്കാം... പക്ഷേ ... നീ അവളെ കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ നിന്നെ തട്ടി കളയും... ആ വിട്ടോ വിട്ടോ വണ്ടി വിട്ടോ"  സിനിമ ശൈലിയിൽ നേരമ്പോക്ക് പറഞ്ഞതാണെങ്കിലും മൂന്നു വർഷം കഴിഞ്ഞ് അവർ രണ്ടുപേരും വിവാഹിതരായി എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷമായി.

Monday, October 18, 2021

സിനിമ ചൂണ്ടകൾ

എന്റെ കോളജ് കാലഘട്ടത്തിൽ സിനിമ സീരിയൽ അഭിനയം എന്ന് പറഞ്ഞു ആകർഷിക്കാൻ ചില അപരിചിതർ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും ബസുകൾ, പൊതുസ്ഥലം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഇവരുടെ ചൂണ്ടയിടൽ. പ്രധാന ഉദ്ദേശ്യം കുട്ടികളെ ചൂണ്ടയിൽ കുരുക്കുക എന്നത് തന്നെയാണ്. യഥാർത്ഥത്തിൽ സിനിമ ചെയ്യുന്നവർക്ക് ഇതൊന്നും ചെയ്യേണ്ട കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇതിൽ നിന്നൊക്കെ ഞാൻ പലപ്പോഴും മാറി നടന്നു. അവരുടെ പ്രധാന ആയുധം സിനിമ നടിമാരുടെ പേര് ഉപയോഗിക്കുക എന്നതാണ്. പെൺകുട്ടികളാണെങ്കിൽ ചിലപ്പോൾ വലിയ നടന്മാരുടെ പേരായിരിക്കും ഉപയോഗിക്കുക. ചതിക്കുഴികളെ കുറിച്ചാണ് ആക്കാലത്ത് ആദ്യം പഠിച്ചത്. ഒരു പക്ഷെ അമിതമായ പത്ര വായനയാകാം അതിനു കാരണം.

ഓർമ്മ - ലാഭം നഷ്ടം ശിഷ്ടം

എന്നെ അടുത്ത കാലത്ത് അത്ഭുദപ്പെടുത്തിയ സംഭവം പ്രീഡിഗ്രി ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച അഭിലാഷിന് എന്നെ ഓർമ്മയില്ല എന്നതാണ്. എല്ലാ പഴയ സാഹചര്യങ്ങളും പറഞ്ഞിട്ടും അവന് ഓർമ്മയില്ല. ഇത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അത് അവൻ ഏറ്റു പറയുകയും ചെയ്തു. ഇത്തരത്തിലുള്ള ഓർമ്മ കുറവുകൾ ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. അതും രണ്ടും വര്ഷം ഒരേ ബെഞ്ചിൽ ഇരുന്ന വ്യക്തികൾ. പിന്നെ ആലോചിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഒരേ ബെഞ്ചാണ്, രണ്ടു വര്ഷമാണ് എന്നതൊക്കെ ശരി തന്നെ. എപ്പോഴെങ്കിലും ക്ലാസ്സിൽ രണ്ടു പേരും ഒരുമിച്ച് ഉണ്ടെങ്കിലല്ലേ ഓർമ്മയുണ്ടാവുക. അവൻ കുറച്ചുകൂടി കൃത്യമായി പറഞ്ഞു, സ്കൂളിൽ കൂടുതൽ കാലം ഒപ്പം പഠിച്ചവരെ വരെ ഓർമ്മയില്ലത്രേ. ഓർമ്മയില്ലാതിരിക്കുന്നത് ചിലർക്ക് ഒരു അനുഗ്രഹമാണ്. ചിലർക്ക് അത് നഷ്ടം. ചിലർക്ക് അത് ലാഭം.

ഓർക്കുന്ന മാർക്ക്

ആ പരീക്ഷക്ക് 32 മാർക്കാണ് ലഭിച്ചത്. അതും 40 ൽ . എനിക്ക് ആ മാർക്കിൽ ഒരു  പ്രത്യേകതയും തോന്നിയില്ല. പരീക്ഷകൾക്ക് ലഭിച്ച മാർക്കുകൾ ഞാൻ അധികം ഓർത്തിരിക്കാറില്ല. എങ്കിലും ചില മാർക്കുകൾ ഓർമ്മയുണ്ടാവും എന്തെങ്കിലും കാര്യമായ കാരണങ്ങളും ഉണ്ടാകാം.

അടുത്തിരുന്ന രേവതി എങ്ങനെയെനിക്ക് കൂടുതൽ മാർക്ക് ലഭിച്ചുവെന്ന് അറിയാൻ ശ്രദ്ധിക്കുന്നതുവരെ.

 "താൻ ആള് കൊള്ളാലോ..."

"മ്മ് ന്താ പ്പോ .. ഇതിൽ ഇത്ര കാര്യം എന്താണ്."  എനിക്ക് മനസിലായില്ല.

ഞാൻ മനസ്സിൽ പറഞ്ഞു ‘ഓ നീ യെന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തരിക്കുകയായിരുന്നല്ലേ..വേണ്ടി വന്നാൽ സ്വയം മാർക്ക് കുറയ്ക്കാൻ മടിയില്ലാത്ത മനസ്സ് എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയില്ല.’ 

അവൾ എന്നെ ശ്രദ്ധിക്കാതെ എന്റെ ഉത്തര കടലാസ്സ് നോക്കി കൊണ്ടിരുന്നു. ഇടയിൽ അവൾ പറയുന്നുണ്ട്.

"ഞാൻ പോയ്ന്റ്സ് മാത്രമാണ് എഴുതുന്നത്."  അവൾ പറയുന്നതിൽ വലിയ പ്രാധാന്യം  ഞാൻ കൊടുത്തില്ല.

"എന്ത് പരീക്ഷ , എന്ത് മാർക്ക്! "  ഇടയിൽ അവൾക്ക് കിട്ടിയ മാർക്കും പറയുന്നുണ്ടായിരുന്നു. ഒരു മാർക്ക് എന്നേക്കാൾ കുറവ്. അതിലും എനിക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. ആ ദിവസങ്ങളിൽ മാർക്ക് എനിക്ക് ചിന്താവിഷയപ്പോലുമായിരുന്നില്ല.

അവൾ അതിലെ പിടിവിട്ടിട്ടില്ല. "താൻ ഈ കഥ എഴുതുന്നപ്പോലെ നീട്ടി വലിച്ചാണ് ഒക്കെ എഴുതുന്നത്. കണ്ട കണ്ട... ഇവിടെ കണ്ടാ "

പെട്ടന്ന് ഞാൻ അവളെ ശ്രദ്ധിച്ചു. "ന്തോ..."  ഞാനും മനസ്സിൽ പറഞ്ഞു 'നീ ആള് കൊള്ളാലോ.'

ഞാൻ സന്തോഷം മുഴുവൻ പുറത്ത് കാണിക്കാതെ, വലിയ ചിരി ഉള്ളിൽ പിടിച്ചു, ചെറിയ പുഞ്ചിരിയുമായി അവളുടെ നീരീക്ഷണത്തെ നീരീക്ഷിച്ചുക്കൊണ്ടിരുന്നു.   അത്രയും കേട്ടതിനു ശേഷം "അയാൾക്ക് പിന്നെ എല്ലാത്തിലും ഒരു നാടക ഭാഷയല്ലേ" കൂടെ ഇരുന്ന സിബി മാത്യുസ് പിൻതാങ്ങി. 

"അത് കുറേ കാലം സ്റ്റേജിൽ കളിച്ചതുകൊണ്ട് ചിലപ്പോൾ അറിയാതെ കടന്നു വരുന്നതാണ്."  ഞാൻ പറഞ്ഞു.

Friday, October 15, 2021

അരിയന്നൂർ - കൊച്ചിൻ യുവശ്രീയുടെ മിമിക്സ്

അന്ന് അരിയന്നൂർ അമ്പലത്തിൽ മിമിക്സ് പരേഡ്,  കൊച്ചിൻ യുവശ്രീയുടെ പേരിൽ അരങ്ങേറുന്നു. പേര് കൊച്ചിൻ എന്ന് പറയുന്നത് ഞങ്ങളുടെ ഒരു ശീലമായിരുന്നു. കുറച്ച് കാശ് കൂടുതൽ ലഭിക്കും. ഞങ്ങൾ തൃശൂർ ചിണ്ടുരും അടാട്ടുമായി ഓടി നടക്കുന്നവർ. എന്നാലും കൊച്ചിൻ പേരിൽ അന്ന് പരിപാടി അരങ്ങേറി. അന്ന് ആറായിരം രൂപ വാങ്ങിയുള്ള കളിയാണ്. അതിൽ ഭൂരിഭാഗവും സൗണ്ട് സിസ്റ്റം കൊണ്ടുവരുന്നവർക്കുള്ള വാടകയാണ്. അബിയും ദിലീപുമൊക്കെ ചെറുവാനുകളുടെ മുകളിൽ  സൗണ്ട് സിസ്റ്റം വെച്ച് ഒരു സംഘമായി പോകുന്ന പോലെ, നല്ല സ്റ്റൈൽ ആയി ഞങ്ങളും പോയി. ആറു പേരുടെ ഒരു ടീം. സൗണ്ട് സിസ്റ്റം താങ്ങി കൊണ്ടുവരുമ്പോൾ താഴെ വീണ് എന്തൊക്കൊയെ പ്രശ്നങ്ങൾ ഉണ്ടായി. പരിപാടി തുടങ്ങുന്നതിനും  മുമ്പ് ശബ്ദം ടെസ്റ്റ് ചെയ്യുന്നതിനിടയിൽ ഞാൻ എന്തോ അപകടം മണത്തു. മോശമാകാൻ സാധ്യതയുണ്ടെന്ന് എന്റെ മനസ് പറയാൻ തുടങ്ങി. ഇതിനിടയിൽ സ്കൂളിൽ പണ്ട് പഠിച്ചിരുന്ന രണ്ടു സുഹൃത്തുക്കൾ പൂരപ്പറമ്പിൽ പിന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ അന്ന് വരെ എന്റെ ഈ തരികട കളികൾ കണ്ടിരുന്നില്ല. അശ്വിനും ലിജേഷും. അരിയന്നൂർ അവരുടെ നാടാണ്. ഈ പരിപാടി കാണേണ്ട എന്ന് അവരോട്  പറയാൻ എനിക്ക് പറ്റില്ലല്ലോ. ചില മ്യൂസിക്കും കാര്യങ്ങളുമായി തുടങ്ങി വെച്ചു.

ഒരു പതിനഞ്ച് മിനിറ്റു മുന്നോട്ട് പോയപ്പോൾ സിനിമ താരങ്ങളുടെ ശബ്ദ അനുകരണകളി ആരംഭിച്ചു. എന്റെ അനുകരണങ്ങൾ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരുന്നു. നല്ല കൂവൽ. ബിനീഷ് ഒരു വിധം അന്ന് രക്ഷപ്പെട്ടു. എനിക്ക് കൂടുതൽ കൂവൽ കിട്ടുവെന്നു മനസിലാക്കിയപ്പോൾ ഞാൻ വേഗം പ്രോഗ്രാം ക്രമം മാറ്റി. അവനു പ്രാധാന്യമുള്ള പരിപാടികൾ കാണികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. എന്നിട്ടും അടങ്ങാത്ത കാണികൾ  എന്നെ അവതരണ വാക്കുകൾ പോലും പറയാൻ സമ്മതിക്കാതെ കൂവലായി. അതോടെ സ്റ്റേജിനു പിന്നിൽ അവതരണം കുറച്ച് സമയത്തേക്ക് വിജീഷിന് കൈമാറി. എന്റെ കൂടെ കൂടുതൽ സമയം ഉണ്ടായിരുന്നത് കൊണ്ട് അവനും അവതരണ വാക്കുകൾ അറിയാം. പ്രത്യേകം പഠിക്കേണ്ട കാര്യമില്ല. വിജീഷ് പിന്നിൽ നിന്ന് പറയുന്നുണ്ട് “നീ ഇത് കേട്ട് പേടിക്കരുത്.” കൂവൽ കേൾക്കുന്നതിൽ പേടിച്ചിട്ടില്ല എന്ന് എനിക്ക് അവനെ പറഞ്ഞു മനസിലാക്കണമെന്നുണ്ട്. പക്ഷെ അതിനൊന്നും സമയമില്ല. വിജീഷിനെയും കാണികളുടെ മുന്നിലേക്ക് തള്ളി വിട്ടു. വിജീഷും ബിനീഷും കൂടി ആ പരിപാടിയെ ഒരു വിധത്തിൽ അവസാനം വരെ താങ്ങി നിർത്തി. അങ്ങനെ പരിക്കുകൾ പറ്റാതെ രക്ഷപ്പെട്ടു. കാണികൾ ഒന്ന് അടങ്ങിയപ്പോൾ എന്റെ ഭാഗങ്ങൾ അടങ്ങിയ പരിപാടികൾ വീണ്ടും കൊണ്ടുവന്നു. ചെറിയ ക്രമമാറ്റം. എന്നിട്ടും കലി തീരാതെ ഒരുവൻ ചോദിക്കുന്നുണ്ട്  "ഇവനെയൊക്കെ എവിടുന്ന് കിട്ടി.." എങ്ങനെയൊക്കയോ ഒന്നര മണിക്കൂർ തള്ളിവിട്ടു.  അന്ന് ചെരിപ്പ് കൊണ്ട് ഏറു കിട്ടാതെ എങ്ങനെയോ രക്ഷപ്പെട്ടു.

 

സീൻ 2 - അടുത്ത ദിവസം തൃശൂർ എഞ്ചിനീയറിംഗ്  കോളേജ്

കേശു : എടാ നിനക്കൊന്നും വേറെ പണിയില്ലേ ?

ചമ്മൽ ചിരിയുമായി ഞാൻ അവിടെ തല ഉയർത്തി നടന്നു. അന്നത്തെ അരിയന്നൂർ ക്ഷീണം ഒരുവർഷം കഴിഞ്ഞാണ് മാറ്റിയെടുത്തത്.

സീൻ 3 - ഒരു വർഷത്തിന് ശേഷം - വീണ്ടും അരിയന്നൂർ

ഇത്തവണ മൈത്രി ഹാൾ.

പരിപാടി തുടങ്ങുന്നതിനു മുമ്പ് സ്റ്റേജിനു മുന്നിൽ വാളുമായി ഒരുവൻ നിൽക്കുന്നു. അവന്റെ മുഖം കണ്ടാൽ അറിയാം ആരുടെ നെഞ്ചത്തും കയറാൻ തയ്യാറായി നിൽക്കുന്നപ്പോലെ.

ഞാൻ വിജീഷിനോട് പറഞ്ഞു "ഇന്ന് ശരിയായില്ലെങ്കിൽ അപകടമാണ്. നിൽക്കണ നിൽപ്പ് കണ്ട കണ്ടാൽ അറിയാം ഏതോ ഒരു ഗുണ്ടയാണ്‌ , പോലീസ് കാര് പോലും പേടിച്ചിട്ടാണ് അവന്റെ മുന്നിൽ നിൽക്കുന്നത് "

"ഇന്ന് പേടിക്കേണ്ട...മ്മ്‌ടെ കലാഭവൻ ജോബിയുണ്ടല്ലോ!”  

വിജീഷ് പറയുന്നത് ഞാൻ വിശ്വസിച്ചു. കലാഭവൻ ജോബിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. പലസ്ഥലത്തും ഞങ്ങൾ കൊച്ചിൻ എന്ന് പേര് പറഞ്ഞു അവതരിപ്പിക്കുന്നത് കൊണ്ട്, ഈ ജോബി ശരിക്കുള്ള കലഭവനാണോ എന്നുറപ്പ് എനിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും നന്നായി പരിപാടി ചെയ്യുന്നത് കണ്ടു ഞാൻ അവനെ വിശ്വസിച്ചു.  

അന്നത്തെ പരിപാടി വൻവിജയമായി, ക്രിക്കറ്റ് താരങ്ങളെ അനുകരിച്ച് വേദിയിൽ  ഞാനും ഇളകി മറിഞ്ഞു.

എന്ത് കാര്യം, അന്നത്തെ പരിപാടി കാണാൻ കേശുവോ ലിജേഷോ അശ്വിനോ ഉണ്ടായിരുന്നില്ല. അന്ന് അവിടെ എത്തിയത് മുതൽ വിജയിക്കുമെന്ന് മനസ്സ് പറഞ്ഞത് കൊണ്ട് ഇവർ അവിടെയുണ്ടോയെന്ന് ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. പരിപാടി കഴിഞ്ഞ് ആർക്കൊക്കെയോ കൈകൾ കൊടുത്തു,  വേറെ എവിടെയോ അടുത്ത പരിപാടിയുണ്ടെന്ന നാട്യത്തിൽ വേഗത്തിൽ ഞാൻ  നടന്നുകൊണ്ടിരുന്നു.

സീൻ 3 വീണ്ടും അടുത്ത ദിവസം കോളേജിൽ

അടുത്ത ദിവസം ക്ലാസ് റൂമിൽ എത്തിയതും കേശുവിന്റെ അടുത്തേയ്ക്ക് ഞാൻ ബോധപൂർവം പോയി...സോഫിയും കേശുവും ചിരിച്ചു. “കേട്ടു കേട്ടു ..നീ നാട്ടിൽ വന്ന് ഉഴുത് മറിച്ചെന്നു ഞാൻ കേട്ടു.” ആദ്യ വർഷ അരിയന്നൂർ പരാജയത്തിന് അതെ സ്ഥലത്ത് വെച്ച് ഒരു ചെറിയ വിജയം. കേശുവിന്റെ മുന്നിൽ. എന്റെ  ഒരു വാശിക്ക് പോയി വിജയിച്ചതൊന്നുമല്ല. അത് അങ്ങനെ സംഭവിച്ചുപ്പോയതാണ്.        

തലയൂരി

നാട്ടിൽ ഇടവേളയിൽ വന്നിരുന്ന സമയത്ത് ഇടയ്ക്ക് പൂരപ്പറമ്പാണ് സമ്മേളന സ്ഥലം. വടക്കുംനാഥന്റെ മുമ്പിൽ ഞാനും മനുവും സംസാരിച്ചിരുന്നു. അതിനിടയിൽ എപ്പോഴോ മനുവുമായി ഞാൻ മനസ്സ് തുറന്നു.

"എടാ എനിക്കൊരുത്തിയോട് എന്തോ ഒരു ഇത്..?"

"എന്ത് "

"അത് തന്നെ ..ലത് "

"ആരാ കക്ഷി ?" മനു ചോദിച്ചു

"തീയാര. റെയർ പേര് "

"ഈ പറഞ്ഞ തീയരാ കണ്ണൂർ കോളജിൽ പഠിച്ചു തിരുവനതപുരം കോളജിൽ പോയ കുട്ടിയാണോ?"

"അതെ."

"എനിക്ക് തോന്നി അവൾ തന്നെയാകുമെന്ന് ....."

"മനസിലായില്ല. നീ എന്താ ഉദ്ദേശിച്ചത് ?" ഞാൻ നെറ്റി ചുളിച്ചു.

"എന്റെ റൂം മേറ്റ് പറയുന്നു എങ്ങനെയെങ്കിലും അവൻ തലയിൽ നിന്ന് ഊരിയെടുക്കാൻ മാർഗം നോക്കി നടക്കുകയാണ്."

"അതെന്താ അങ്ങനെ പറയുന്നത്..."

"അതെനിക്കറിയില്ല."

"അങ്ങനെ തല ഊരിയെടുക്കാൻ തക്ക കുഴപ്പമൊന്നും ഞാൻ ശ്രദ്ധിച്ചില്ല."

"മ്മക്ക് അറിയില്ല... ഈ കുണ്ഡമണ്ഡി പ്രേമം..ചിന്തിക്കു "

"ഹ്മ്മ് ..ശരി "

Thursday, October 14, 2021

ട്രാൻസ്ഫർ തട്ടിക്കളി

കല്യാണ പ്രായമെത്തിയ മാനേജർക്ക് ഒരു സുന്ദരിയോട് പ്രേമം. സുന്ദരി എന്റെയൊപ്പം ജോലി ചെയ്യുന്നവൾ. അവളെ ലഭിക്കാത്തതിന്റെ വിഷമം അയാൾ എന്നോട് തീർത്തുകൊണ്ടിരിക്കുന്നു. അവളെ കെട്ടാൻ തയ്യാറായി മറ്റൊരുവൻ കണ്ണിലെണ്ണയൊഴിച്ചു നാട്ടിൽ കാത്തിരിക്കുന്നു. അവരെ തമ്മിൽ തെറ്റിക്കാൻ ഒരു സംഘം നിത്യ പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു. രണ്ടു പേരെയും രണ്ടു സ്ഥലത്തേക്ക് നിരന്തരം ട്രാൻസ്ഫർ ചെയ്ത് അവരെ അകറ്റിയെടുക്കാൻ തുടങ്ങി. എന്നാൽ അവരങ്ങനെ തോറ്റു കൊടുക്കുമോ? ഇതിനിടയിൽ അനീതി മനസിലാക്കിയ മറ്റൊരു മാനേജർ , അവസ്ഥയുടെ ഗുരുതരാവസ്ഥ എന്നോട് നേരിട്ട് പറയാതെ തന്നെ തന്ത്രപൂർവം അറിയിച്ചു. പെൺകുട്ടിയോട് സാധാരണ സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, ഞാൻ അത് വേണ്ട രീതിയിൽ അവളെ മനസിലാക്കിപ്പിക്കുമെന്ന് മാനേജർ മനസിലാക്കി. എന്നാൽ ഇത് അവരെ പറഞ്ഞുമനസിലാക്കിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നാലും മറ്റൊരു കാര്യം അവളെ ധരിപ്പിച്ചു. "നിങ്ങൾ ഇവിടെയും, അയാൾ അവിടെയും ആയാൽ എങ്ങനെ ശരിയാകും?" അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ പാരവെപ്പിനെ കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്ന് മനസിലാവാതെ എന്തൊക്കൊയോ സൂചന കൊടുത്തതായി ഓർക്കുന്നു. പ്രേമത്തിൽ ഇരിക്കുമ്പോൾ പാരകളെ കുറിച്ച് അവൾ അധികം ചിന്തിച്ചു കാണില്ല. എന്നാൽ എന്നെ പാരയായി സംശയിച്ച ഓമനകുട്ടൻ ട്രങ്ക് കാളിലൂടെ സത്യാനാഥിനെ അറിയിച്ചു.

അടുത്ത ദിവസം അതിരാവിലെ സത്യനാഥ് എന്നെ ചാറ്റ് വിൻഡോയിൽ പിംഗ് ചെയ്തു. ആദ്യ വരിയായി തന്നെ ഞാൻ അവനോട് പറഞ്ഞു "എനിക്ക് തന്റെ പെണ്ണിനെ വേണ്ട...." അവൻ സമാധാനത്തോടെ ചിരിച്ചു. "ഐ ആം ആഫ്റ്റർ സുംതിങ് എൽസ് ." 

അവൻ പറയാൻ തുടങ്ങി " ഞാൻ വിചാരിച്ചു.."

"നീ എന്നെ കുറിച്ച് പേടിക്കേണ്ട.... പക്ഷേ, നീ പേടിക്കേണ്ട വേറെ പലരും ഇവിടെയുണ്ട്... ബാക്കി ഞാൻ പറയുന്നില്ല."

അവൾ വള്ളി പൊട്ടിയ കേസ്

ഞാൻ ഒരു താലി ചെരടും വാങ്ങി അവളെ കാണാൻ കണ്ണൂർ പോയി. എന്തെങ്കിലും തമാശ ഒപ്പിക്കാമോ എന്ന ചിന്തയിൽ വഴികൾ തെളിഞ്ഞു വരുന്നില്ല. ട്രെയിൻ പാതിവഴി എത്തിയപ്പോൾ താലി ചെരട് പരിപാടി വേണ്ടന്ന്  വെച്ചു. അത് അമ്മയ്ക്ക് സമ്മാനമായി പിന്നീട് കൊടുത്തു. അമ്മയെ സന്തോഷിപ്പിക്കാൻ എളുപ്പമാണ്.  കൊച്ചു സമ്മാനങ്ങൾ തന്നെ സന്തോഷമാണ്.  താലിയിൽ ഒരു പ്രസക്തിയും അന്നേരം തോന്നിയില്ല.  കണ്ണൂർ എത്തി ആദ്യ ദിവസം അവളെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് കണ്ടുമുട്ടി. അടുത്ത ദിവസവും എന്തെങ്കിലും ഓർമ്മയ്ക്കായി പരിപാടികൾ പറയണമല്ലോയെന്ന ചിന്തയിൽ അവളെ വീട്ടിൽ നിന്നും പുറത്തെത്തിക്കാൻ ഒരു ഫോൺ വിളി ശ്രമം നടത്തി. പാശിവിന്റെ വീട്ടിലെ കറുത്ത ഡയൽ ഫോൺ. എന്തെങ്കിലും നുണ പറഞ്ഞു പുറത്തെത്തിക്കാമെന്ന് കരുതിയെങ്കിലും പാശിവ്‌ ഞാൻ സംസാരിക്കുന്നത് ലൈവ് ആയി  കേട്ടു കൊണ്ടിരിക്കുകയായിരുന്നു. അതോടെ എന്റെ സംസാര ശേഷി നഷ്ടപ്പെട്ടു.

അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഉസ്താദിന്റെ കയ്യിൽ നിന്നും വല്ലതും പഠിക്കാൻ കഴിയുമോയെന്ന് നോക്കിയതാവും. പക്ഷെ ഞാൻ മനസ്സിൽ പറഞ്ഞു. ‘നിനക്കൊന്നും കോമൺ സെൻസില്ലേ, അവിടെ നിന്ന് ഒന്ന് മാറി നില്ക്കാൻ ഇനി ഞാൻ പ്രത്യേകം പറയണോ’  അവന്റെ വീട്ടിൽ ചെന്ന് അങ്ങനെ പറയാൻ കഴിയില്ലല്ലോ. അങ്ങനെ ആ ശ്രമം പാഴായി.

അതിനിടയിൽ  മറ്റൊരു സുഹൃത്ത് കെ.പി മറ്റു ചിലരോട് ഞാൻ കേൾക്കെ പറഞ്ഞു.  "എന്തോ വലിയ ഉദ്ദേശവുമായിട്ടാണ് ഇയാൾ വന്നിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യമില്ലാതെ ഇയാൾ ഇത്രയും ദൂരം സഞ്ചരിക്കില്ല." വേറെ ഒരുത്തൻ പറഞ്ഞു "അവൾക്ക് അരപിരി ലൂസ് ആണ്. വള്ളി പൊട്ടിയതാണ്

ഞാൻ മനസ്സിൽ പറഞ്ഞു "അവൾക്കല്ല നിനക്കാണ് പിരി ഒരു പ്രധാന കാര്യം എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന് ചിന്തിക്കുമ്പോഴാണ് അവന്റെയൊക്ക ഓരോ.... "  

ജന്മദിനത്തിൽ കിട്ടിയ അടി

അന്ന് ബാച്ചിലെ എല്ലാവരെയും ബർത്തഡേ ആഘോഷത്തിന് വിളിച്ചു. കുറച്ചടുപ്പമായി തുടങ്ങിയപ്പോൾ അങ്ങനെ ചില ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഒരു കേക്ക് മുറിക്കൽ, ചില ചെറിയ ചില പലഹാരങ്ങൾ. കാലത്ത് തന്നെ ബർത്ത്ഡേ  അടി മൂന്ന് പേരുടെ കയ്യിൽ നിന്നും ലഭിച്ചു. ജന്മദിനത്തിന് സൗഹൃദപരമായി തല്ലുന്നത് പുതിയ ഒരു പരിപാടിയായി ആരംഭിച്ചിരിക്കുന്നു. ഏതായാലും രാത്രി ബാച്ചിലെ എല്ലാവരും വരാമെന്ന് സമ്മതിച്ചിരിക്കുന്നു. ഏഴ് മണിക്ക് കാണാമെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും പിരിഞ്ഞത്. എന്നാൽ ഏഴു മണി കഴിഞ്ഞതോടെ പലരും എത്തിത്തുടങ്ങി. ഇതിനിടയിൽ എനിക്ക് വലിയ ടെൻഷൻ തന്ന കുറച്ചു സമയം കഴിഞ്ഞുപോയി. കേക്കും പലഹാരങ്ങളും വാങ്ങാമെന്ന് ഏറ്റെടുത്ത ചിലർ ഏഴു മണിയായിട്ടും എത്തിയിട്ടില്ല. മൊബൈൽ ഫോൺ ഇല്ലാത്ത കാലമായത്കൊണ്ട് എന്ത് പറ്റിയെന്ന് അറിയില്ല. അവരെ അന്വേഷിച്ചു മറ്റൊരാളെയും വിട്ടു, ആറേമുക്കാലിന് തന്നെ ബൈക്കുമായി അവൻ ഇറങ്ങി. ഞാൻ ഉരുകി കൊണ്ടിരുന്നു. പോയവർ ബ്രൗസിംഗ് ചെയ്ത് സമയം പോയത് അറിഞ്ഞില്ലത്രേ. സമയം തെറ്റി എവിടെയെങ്കിലും ചെല്ലുന്നത് എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. അതിന് മുമ്പും ശേഷവും. അപ്പോഴാണ് എനിക്ക് ആ ചതി പറ്റുന്നത്. ആദ്യ അനുഭവം. അവസാനത്തെയും. അതിനിടയിൽ അപർണ്ണയുടെ കുത്ത് "സ്വന്തം കാര്യം നോക്കാൻ അറിയണം."

അവൾ പറഞ്ഞതിൽ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല. എന്തൊക്കൊയോ പരിപാടികളായി വലിച്ചു നീട്ടി ഏതാണ്ട് 9 മണി ആയപ്പോഴേക്കും പലഹാര സംഘം എത്തി. ജന്മദിനത്തിന്റെ സന്തോഷമൊക്കെ പോയിരിക്കുന്ന സമയത്ത് കേക്ക് മുറിച്ചും ചില പാട്ടുകൾ പാടിയും എങ്ങനെയോ ആ ദിവസം കഴിഞ്ഞു. സമയം തെറ്റുന്നത് ഈ നാടിന്റെ ഒരു ശീലമാണ്. ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യം കടിച്ചമർത്തി സന്തോഷം  പ്രകടിപ്പിക്കുകയെന്ന യജ്ഞം എളുപ്പമല്ല. ഇപ്പോൾ ഞാനും ആ ശീലത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും മൊബൈൽ ഫോൺ ഈ കാലത്ത് ഒരു രക്ഷ തന്നെയാണ്

മൊബൈൽ ഫോൺ  കി ജയ്

Wednesday, October 13, 2021

3 വേ കോണ്ഫറന്സ്

ജോലിക്ക് കയറി ആദ്യ പ്രൊജക്റ്റ് കഴിഞ്ഞ്  അടുത്തത് ആരംഭിക്കുന്നു. അതിനിടയിൽ പുതിയ ഒരു പ്രൊജക്റ്റ് ലീഡർ വന്നു. അര്ജന്റീനയുടെ  മത്സരം നടക്കുന്ന ദിവസമാണോ എന്നോർമ്മയില്ല. അന്ന് എന്തോ കാരണം മൂലം എനിക്ക് ബാംഗ്ലൂർ വീട്ടിൽ നിന്നും ഫോൺ കാൾ എടുക്കേണ്ടി വന്നു. ക്ലയന്റ് മാനേജർമാർ രണ്ടു പേരുണ്ട്, ബാംഗ്ളൂർ ഓഫീസിൽ നിന്നും രണ്ട് പേര് ഫോണിൽ ഉണ്ട്. 3 വേ കോണ്ഫറന്സ്. ഇടയിൽ എപ്പോഴോ അമേരിക്കൻ ക്ലയന്റ് മാനേജർമാരുടെ ഫോൺ ബന്ധം നിലച്ചു. അതിനിടയിൽ പ്രൊജക്റ്റ് ലീഡ് ഡെവിൾസ് വക്കീൽ കളി തുടങ്ങി. തെറ്റ് പറയാൻ കഴിയില്ല. അവരുടെ നിയന്ത്രണം കാണിക്കാൻ കിട്ടിയ അവസരം. ക്ലൈന്റ്‌സ് പറയുന്നതൊക്കെ പറഞ്ഞോട്ടെ ഞാൻ പറയും എന്ത് കമ്മിറ്റ് ചെയ്യണം വേണ്ട എന്നൊക്കെ....ഇതിനിടയിൽ ഞാൻ തലയിൽ കൈ വെച്ചു.  ഒരു സംശയം പറഞ്ഞു ക്ലൈന്റ്‌സ് ഉണ്ടോ ലൈനിൽ . ഇല്ല അവർ ഡിസ്കണക്റ്റഡ് ആയിപ്പോയി. സൊ ലിസൻ ടു മി....അവർ പറയുന്ന എല്ലാം നമുക്ക് ചെയ്യാൻ കഴിയില്ല ...ബ്ലാ ബ്ലാ ...കാൾ കഴിഞ്ഞു വീണ്ടും ലീഡറെ വിളിച്ചു, അല്ല അവര് ഡിസ്കണക്റ്റഡ്  ആയിരുന്നവെന്ന് ഉറപ്പാണോ ? അതോടെ അവർക്ക് സംശയം കയറി. അടുത്ത ദിവസം അവർ ഓഫീസിൽ എത്തിയില്ല. അതോടെ കാര്യങ്ങൾക്ക് തീരുമാനമായെന്ന് ഞങ്ങൾ മനസിലാക്കി.

എന്നിലെ നിവിൻ പോളിയും ഇന്നൊസെന്റും

അഞ്ജനയും സിബിയും ഞാനും ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഇടയ്ക്ക് നടൻ മധുപാൽ ഇരിക്കുന്നത് കണ്ട് അദ്ദേഹത്തോട് രണ്ടു മിനിറ്റ് കുശലം പറഞ്ഞു വീണ്ടും സീറ്റിൽ വന്നിരുന്നു. അതിനിടയിൽ ഒരുവൻ നോട്സ് എഴുതാൻ അഞ്ജനയെ സമീപിക്കുന്നു. അവൻ എന്റെ അടുത്ത് വന്നിരുന്ന് ഒരു നോട്സ് കളി. ഞാൻ അവനോട് ചോദിച്ചു നോട്സ് ഓക്കെ സ്വന്തമായി എഴുതുന്നതല്ലേ നല്ലത്.

"അല്ല അഞ്ജനയുടെ കൈയക്ഷരം നല്ലതാണ്." ഒരു ഉളുപ്പുമില്ലാതെ അവൻ പറയുന്നു.

കക്ഷി അത്ര വലുപ്പമില്ലാത്തത് കൊണ്ട് എന്റെ മനസ്സിൽ ഇന്നൊസെന്റ് ശൈലിയിൽ   പറഞ്ഞു "ഞാൻ ഒരു ഇടി തന്നാലുണ്ടല്ലോ നീ ആ ചുമരിൽ പോയി കിടക്കും..നിനക്ക് കാണണോ..നാശങ്ങൾ ഇവനൊക്കെ വേറെ പണിയില്ലേ...അവന്റെ ഒരു നോട്ട് എഴുത്ത്. ഓണത്തിനിടയിൽ..അവന്റെ ഒരു ഡാഷ് ഡാഷ് "  മനസ്സിൽ പറഞ്ഞു. വേണമെങ്കിൽ നിവിൻ പോളിയുടെ ശബ്ദത്തിൽ അതെ ഡയലോഗ് ഒന്നുകൂടി കേട്ടുനോക്കാം.

അത്രയും പറഞ്ഞു എന്റെ കൈകൊണ്ട് കസേരയിൽ ദേഷ്യം തീർക്കാൻ അമർത്തി. അന്ന് എന്റെ കയ്യിലെ ഒരു വിരലിനു മുറിവ് പറ്റി.

അവൻ എന്നോട് ചോദിച്ചു "എന്തെങ്കിലും പറഞ്ഞോ?"

“നോ നതിങ്.” വേദന കടിച്ചമർത്തി ഞാൻ പറഞ്ഞു.

ആ മുറിവ് ഞാൻ കൊണ്ട് നടന്നു. പത്ത് വർഷക്കാലം. പത്ത് വർഷത്തിന് ശേഷം മുറിവെണ്ണ പ്രയോഗത്തിലാണ് ആ വേദന മാറിയത്. വിരലിന്റെ ലിഗ്മെന്റ് കേടായ വിവരം ആദ്യമായി ഇന്നാണ് ഞാൻ പുറത്ത് പറയുന്നത്. അതിനേക്കാൾ ഉപരിയായി മുറിവെണ്ണയുടെ മാജിക് ഞാൻ ആദ്യമായി അറിഞ്ഞത് അന്നാണ്

Tuesday, October 12, 2021

അജിത്ത് മാഷിന്റെ ക്ലാസ്സിലെ ആദ്യ ദിവസങ്ങൾ - ആദ്യ ബെഞ്ചിൽ ആദ്യ സ്ഥാനം.

അജിത് മാഷിന്റെ ക്ലാസ്സിലെ ആദ്യ ദിവസം അവസാന ബെഞ്ചിലാണ് എനിക്ക് സീറ്റ് ലഭിച്ചത്. അവിടെ ആദ്യ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. അവസാന ബെഞ്ചിൽ കൂടെ ശ്രീനി, മോഹൻ, അഭിലാഷ് തുടങ്ങിയവർ ഇരുന്നിരുന്നു. ശ്രീനിയുമായി ഞാൻ കണക്കിൽ ഒരു പോരാട്ടം ഇടയ്ക്ക് നടത്തും. ഏറ്റവും വേഗത്തിൽ മെട്രിസ് ഗുണനം ആരു തീർക്കുന്നുവെന്നതാണ് പ്രധാന മത്സരം. സംശയമൊന്നുംവേണ്ട. ശ്രീനി തന്നെ വേഗത്തിൽ ചെയ്തു തീർക്കും. ഇനി അഥവാ ഞാൻ ഒപ്പമെത്തിയാൽ, അതിൽ എന്തെങ്കിലും തെറ്റി കാണും. 

രണ്ടു മൂന്ന് ക്ലാസ് കഴിഞ്ഞപ്പോഴേക്കും പിൻബെഞ്ച്  തമാശ സംസാരിച്ചിരിക്കാനുള്ള  വേദിയായി മാറിക്കൊണ്ടിരുന്നു. അജിത് മാഷ് ഞങ്ങളെ ചെറുതായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഞാൻ അത് ശ്രദ്ധിച്ചു. എന്നാലും പാവമാണെന്ന് തോന്നുന്നു. മനസ്സിൽ പറഞ്ഞു. ഞങ്ങൾ ഇത്രയും സംസാരിച്ചിട്ടും ചീത്തയൊന്നും പറയുന്നില്ല. അപ്പോൾ പിന്നെ അത് ലൈസൻസ് ആണല്ലോ. എന്നാലും ഓരോ ദിവസവും കഴിയുന്തോറും മാഷ് എന്നെ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം വിളി വന്നു. "കുട്ടാ മോനെ ഇങ്ങോട്ട് വരൂ....ആ ബുക്കും ബാഗും എടുത്ത് ഇവിടെ വരൂ ...ഇനി എന്നും ഇവിടെ ഇരുന്നാൽ മതി കുട്ടാ ..അതാ നല്ലത്."

മാഷ് ചീത്തയൊന്നും പറഞ്ഞില്ല. പക്ഷെ കാര്യം മനസിലായി. അങ്ങനെ ശ്രീനിയും മോഹനും  എന്റെ കത്തികഥകളിൽ നിന്നും രക്ഷപ്പെട്ടു.

മേനോൻ മാഷിന്റെ ക്ലാസ്സിൽ ആദ്യ ദിവസം - ആർക്കും വേണ്ടാത്ത ആദ്യ സ്ഥാനം

ബി.എസ്.സി ഫിസിക്സ് മെയിൻ ട്യൂഷന് കൂടെയുള്ള എല്ലാവരും അവിടെയാണ് പോകുന്നത്. മേനോൻ മാഷിന്റെ വീട്ടിൽ. ഞാനും കൂടെ ചേർന്നു. ഒരു വെറൈറ്റി ആവട്ടെയെന്നും കരുതി. ജയറാം മാസ്റ്റർ സെയിന്റ് തോമസ് കോളേജിൽ ഉണ്ടല്ലോ. കൂടെയുള്ള പലർക്കും മേനോൻ മാഷിനെ മുമ്പേ അറിയാമായിരുന്നു. പക്ഷെ, എന്റെ കന്നി ക്ലാസ് ആയിരുന്നു. ആദ്യ ദിവസമായിരുന്നതുകൊണ്ട് കുളിച്ചു കുറിതൊട്ട് ,ഫുൾ കൈ ഷർട്ടും ഇട്ട്, വെള്ളയിൽ  പച്ച നീളൻ  വരകൾ ഉള്ള ബോംബെ ഡൈയിങ് ഷർട്ടുമിട്ട് ക്ലാസിലെ ആദ്യ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു. സ്ഥാനം പിടിച്ചു എന്ന് പറയുന്നത് തെറ്റാണ്. ആ ഒരു സ്ഥാനം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. ഒന്നാം സ്ഥാനം. ഒന്നാം ബെഞ്ചിൽ. ക്ലാസ് തുടങ്ങി, നോട്സ് പറയാൻ തുടങ്ങി. മാഷ്  പറയുന്ന വേഗതയിൽ എനിക്ക് നോട്ട്സ്  എഴുതാൻ പറ്റിയിരുന്നില്ല. ആദ്യ ദിവസമാണല്ലോ ഞാൻ അത്ര കാര്യമാക്കിയില്ല. എന്നാൽ ഞാൻ തെറ്റിക്കുന്നത് മാഷ് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചില്ല. രണ്ടോ മൂന്നോ തവണ മേനോൻ മാഷ് ഉറക്കെ സംസാരിച്ചു തിരുത്തി കൊണ്ടിരുന്നു. ഞാൻ മനസ്സിൽ പറഞ്ഞു, എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്, പതുക്കെ പറഞ്ഞാലും എനിക്ക് കേൾക്കാം, പിന്നെ എപ്പോഴോ ശബ്ദം കൂടി കൂടി അന്ന് എന്റെ തൊലി ഉരിഞ്ഞു എടുത്തു. പ്രത്യേകിച്ച് ഒരു വാചകം കേട്ടതോടെ തൊലി മുഴുവാനായി ഉരിഞ്ഞു പോയി "എൻട്രൻസ് കിട്ടാതെ നിരാശയായി...വന്നിരിക്കാ...സാധനം..." പിന്നെ എന്തൊക്കൊയോ....ആ വരിയാണ് എന്നെ നിരാശനാക്കിയത്. ഒരു നോവൽ എഴുതി  അത് ശരിയാവാതെ സ്വപ്നം കണ്ടിരുന്ന എന്നോട് എൻട്രൻസ് നിരാശയെന്ന്  പറഞ്ഞത് സത്യത്തിന് നിരക്കാത്തതായി അന്നേരം അനുഭവപ്പെട്ടു. അന്നൊരു കാര്യം മനസിലായി മുൻബെഞ്ചിൽ ആദ്യ സീറ്റിൽ ഫുൾ കൈ ഷർട്ട് ഇട്ട് ചെന്നാൽ ആക്കാലത്ത് ഏത് മാഷായാലും തെറ്റിധരിക്കില്ലേ! മാഷേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാവി ജുബ്ബ എടുത്ത് ഇടേണ്ടി വരും മനസിൽ പറഞ്ഞു; അല്ലെങ്കിൽ മാഷ് ഇനിയും തെറ്റിദ്ധരിക്കും.

പിന്നത്തെ ആഴ്ച മുതൽ അര മണിക്കൂർ നേരത്തെ എത്തി ക്ലാസ്സിലെ നടുവിൽ സ്ഥാനം പിടിച്ചു. പിന്നെ ഒരു തരത്തിലും മാഷിന് എന്റെ നോട്ടുബുക്കിലേക്ക് കണ്ണെത്തിയില്ല. ബെഞ്ചിലെ ആദ്യ സ്ഥാനം കിട്ടാതിരിക്കാൻ മത്സരം തന്നെയുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. വളരെ നേരത്തെ ക്ലാസ്സിൽ എത്തുകയെന്ന ഒറ്റ മാർഗ്ഗം മാത്രമാണ് അന്നുണ്ടായിരുന്നത്.

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...