അന്ന് ബാച്ചിലെ എല്ലാവരെയും ബർത്തഡേ ആഘോഷത്തിന്
വിളിച്ചു. കുറച്ചടുപ്പമായി തുടങ്ങിയപ്പോൾ അങ്ങനെ ചില ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഒരു
കേക്ക് മുറിക്കൽ, ചില ചെറിയ ചില പലഹാരങ്ങൾ. കാലത്ത് തന്നെ ബർത്ത്ഡേ അടി മൂന്ന് പേരുടെ കയ്യിൽ നിന്നും ലഭിച്ചു. ജന്മദിനത്തിന്
സൗഹൃദപരമായി തല്ലുന്നത് പുതിയ ഒരു പരിപാടിയായി ആരംഭിച്ചിരിക്കുന്നു. ഏതായാലും രാത്രി
ബാച്ചിലെ എല്ലാവരും വരാമെന്ന് സമ്മതിച്ചിരിക്കുന്നു. ഏഴ് മണിക്ക് കാണാമെന്ന് പറഞ്ഞാണ്
ഓഫീസിൽ നിന്നും പിരിഞ്ഞത്. എന്നാൽ ഏഴു മണി കഴിഞ്ഞതോടെ പലരും എത്തിത്തുടങ്ങി. ഇതിനിടയിൽ
എനിക്ക് വലിയ ടെൻഷൻ തന്ന കുറച്ചു സമയം കഴിഞ്ഞുപോയി. കേക്കും പലഹാരങ്ങളും വാങ്ങാമെന്ന്
ഏറ്റെടുത്ത ചിലർ ഏഴു മണിയായിട്ടും എത്തിയിട്ടില്ല. മൊബൈൽ ഫോൺ ഇല്ലാത്ത കാലമായത്കൊണ്ട്
എന്ത് പറ്റിയെന്ന് അറിയില്ല. അവരെ അന്വേഷിച്ചു മറ്റൊരാളെയും വിട്ടു, ആറേമുക്കാലിന്
തന്നെ ബൈക്കുമായി അവൻ ഇറങ്ങി. ഞാൻ ഉരുകി കൊണ്ടിരുന്നു. പോയവർ ബ്രൗസിംഗ് ചെയ്ത് സമയം
പോയത് അറിഞ്ഞില്ലത്രേ. സമയം തെറ്റി എവിടെയെങ്കിലും ചെല്ലുന്നത് എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ലാത്ത
കാര്യമാണ്. അതിന് മുമ്പും ശേഷവും. അപ്പോഴാണ് എനിക്ക് ആ ചതി പറ്റുന്നത്. ആദ്യ അനുഭവം.
അവസാനത്തെയും. അതിനിടയിൽ അപർണ്ണയുടെ കുത്ത് "സ്വന്തം കാര്യം നോക്കാൻ അറിയണം."
അവൾ പറഞ്ഞതിൽ എനിക്ക് വലിയ വിഷമമൊന്നും
തോന്നിയില്ല. എന്തൊക്കൊയോ പരിപാടികളായി വലിച്ചു നീട്ടി ഏതാണ്ട് 9 മണി ആയപ്പോഴേക്കും
പലഹാര സംഘം എത്തി. ജന്മദിനത്തിന്റെ സന്തോഷമൊക്കെ പോയിരിക്കുന്ന സമയത്ത് കേക്ക് മുറിച്ചും
ചില പാട്ടുകൾ പാടിയും എങ്ങനെയോ ആ ദിവസം കഴിഞ്ഞു. സമയം തെറ്റുന്നത് ഈ നാടിന്റെ ഒരു ശീലമാണ്.
ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യം കടിച്ചമർത്തി സന്തോഷം
പ്രകടിപ്പിക്കുകയെന്ന യജ്ഞം എളുപ്പമല്ല. ഇപ്പോൾ ഞാനും ആ ശീലത്തിലേക്ക് ഉയർന്നു
കൊണ്ടിരിക്കുകയാണ്. എങ്കിലും മൊബൈൽ ഫോൺ ഈ കാലത്ത് ഒരു രക്ഷ തന്നെയാണ്
മൊബൈൽ ഫോൺ കി ജയ്
No comments:
Post a Comment