Sunday, November 21, 2021

ലീവ് എടുക്കാതെ രണ്ടര വർഷം.

ജോലിക്ക് കയറിയതിന് ശേഷം ആദ്യ രണ്ട് വർഷങ്ങൾ  ലീവ് എടുത്തിട്ടില്ല. ലീവ് എടുക്കണമെന്ന് തോന്നിയിട്ടുമില്ല. വല്യപ്പൻ മരിച്ചതറിഞ്ഞു പോകാൻ നിന്നപ്പോൾ എന്തായാലും നിങ്ങൾ ഫ്യൂണറൽ സമയത്തെത്തില്ല പിന്നെ പോയത്കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ. അവിടെ കർമ്മങ്ങൾ ചെയ്യാൻ വേറെ ആൾക്കാർ ഉണ്ടല്ലോ. നിങ്ങൾ അവിടെ ഒരു അത്യാവശ്യമല്ലല്ലോ. അങ്ങനെ പലതും പറഞ്ഞു മാനേജർ എന്റെ മനസ്സ് മാറ്റി. ശരിയാണ് ഞാൻ ഫ്ലൈറ്റ് എടുത്താലും സമയത്ത് എത്തില്ല.  അതുകൊണ്ട് യാത്ര ശനിയാഴ്ചയിലേക്ക് മാറ്റി വെച്ചു. ശനിയും ഞായറും മുടക്കാണല്ലോ.

മാസങ്ങൾക്ക് ശേഷം വേൾഡ് കപ്പ് ഫുട്ബാൾ അർജന്റീനയുടെ മത്സരം നടക്കുന്നു. ലീവ് കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് ഒരു മാർഗം മാത്രം. ഓഫീസിൽ കാലത്ത് തന്നെ  പോയി.  കഠിനമായ ഇല്ലാത്ത വയറു വേദനയും മറ്റും പറഞ്ഞു പകുതി ദിവസം ഓഫിസിൽ നിന്നും മുങ്ങി. 6 മാസമായി മുടങ്ങാതെ ഓഫിസിൽ വന്നതുകൊണ്ട് വയറു വേദന മാനേജർ രാജൻ സമ്മതിച്ചു തന്നു. ലീവ് ചിലപ്പോൾ സമ്മതിക്കുമായിരുന്നില്ല.

1986-മുതൽ തെറ്റാതെ നടത്തുന്ന പുണ്യസ്ഥല സന്ദർശനം പോലെയായിരുന്നു അർജന്റീനയുടെ മത്സരങ്ങളും. എത്ര നിരാശപ്പെടുത്തിയാലും പിന്നേയും പ്രതീക്ഷയോടെ കാത്തിരിക്കും. പിന്നെ ഒരു ലീവ് എടുക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ടാണ്, രണ്ട് വർഷത്തിന് ശേഷം. പക്ഷേ ലീവ് എടുക്കാത്തതിൽ എന്തെങ്കിലും വിഷമമമൊന്നും തോന്നിയിരുന്നില്ല. ജോലി ആസ്വദിച്ചു തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ജോലി ഒരിക്കലും ബോറടിച്ചിരുന്നില്ല. പുതിയതായി എന്തെങ്കിലും ടെക്നിക്കൽ കാര്യങ്ങൾ ഉണ്ടാക്കുന്ന ജോലിയായിരുന്നത്കൊണ്ട് ഒരിക്കലും മടുത്തിരുന്നില്ല. സാങ്കേതിക സപ്പോർട്ട് ജോലികളും ഒരു വിധത്തിൽ ആസ്വാദനം തന്നെയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴുള്ള രസം. തിരിച്ചു താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയാൽ പുതിയ സൗഹൃദങ്ങൾ. വെള്ളിയാഴ്ചയാവാൻ  കാത്തിരിക്കുന്ന ഒരു സംഘം ചെറുപ്പക്കാർ. ഒന്നുകിൽ നാട്ടിലേക്ക് അല്ലെങ്കിൽ പബ്ബിലേക്ക്. എന്തായാലും വീക്കെൻഡ് പ്രതീക്ഷകളുമായി അഞ്ച് ദിവസവും ഓഫീസിൽ. എത്ര വൈകിയാലും പരാതിയൊന്നും പറഞ്ഞിരുന്നില്ല. പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നതിലെ ആവേശമായിരുന്നിരിക്കണം. പുതിയ കാര്യങ്ങൾ കണ്ടെത്തുന്ന ആവേശം.

Saturday, November 20, 2021

1943 - മോറിസ് മൈനർ കാറിൽ ഇംഗ്ലണ്ട് രാജ്ഞിയെ

പഴയ വാഹനങ്ങൾ പൊളിച്ചു പണിയുന്നത് എനിക്ക്  ഒരു ലഹരിയായിരുന്നു. കുറച്ചു പണം അതിനു വേണ്ടി നീക്കി വെക്കാറുണ്ട്. ഒരിക്കൽ ബാംഗ്ലൂരിലുള്ള വീടിന്റെ അടുത്തുള്ള ഒരു ചെറിയ ഗാരേജ് നടത്തിപ്പുകാരനെ സമീപിച്ചു മഹീന്ദ്രയുടെ 70 മോഡൽ ജീപ്പ് എഞ്ചിൻ മാറ്റാനായി കൊടുത്തു. ഇസുസുവിന്റെ പുതിയ എൻജിൻ അവിടുത്തെ ചാല ബസാറിൽ പോയി വാങ്ങി നിർദ്ദേശങ്ങൾ നൽകി. ഗാരേജ് ഓഫിസിൽ നിന്നും പോരുന്ന വഴിയായത് കൊണ്ട് അവനെക്കൊണ്ട് അത് ദിവസവും പണി ചെയ്യിപ്പിച്ചു വിജയപ്പിക്കാമെന്ന് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു വർഷം അവൻ "അഭി കർത്താ ഹം മേ എന്ന് പറഞ്ഞു എന്നെ നടത്തിപ്പിച്ചു." ഒരു കാര്യം മനസിലായി. എന്തെങ്കിലും പണിയണമെങ്കിൽ എന്തെങ്കിലും പണി അറിയണം. എന്തായാലും ഊരിയെടുത്ത് തിരിച്ചു വെച്ച് തന്നു.

ഞാൻ പരാജയപ്പെട്ടില്ല. അവിടുത്തെ ഏറ്റവും പഴക്കം ചെന്ന കാർ മെക്കാനിക്കിനെ പോയി കണ്ടു. മിടുക്കൻ. കണ്ണൻ. അച്ഛനും മകനും ചേർന്നിട്ടുള്ള സെറ്റപ്പാണ്. ഞങ്ങളുടെ കമ്പനിയുടെ അത്രയും പ്രായമുണ്ട്. 1943ൽ  ബ്രിട്ടീഷ് രാജ്ഞിയെ 100 -110 വേഗത്തിൽ വെറും ഒരു മണിക്കൂറിൽ തന്റെ  മോറിസ് മൈനർ കാറിൽ സേലത്തു നിന്നും കോയമ്പത്തൂർ എത്തിച്ച വ്യക്തിയാണ് മുന്നിൽ ഇരിക്കുന്നത്. കണ്ണന്റെ അച്ഛൻ.  കണ്ണനും മിടുക്കാണ്. ആദ്യ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട് ഞാൻ കണ്ണനെ ജീപ്പ് ഏൽപ്പിച്ചു.

എനിക്ക് തെറ്റിയില്ല. നല്ല ഭംഗിയായി അയാൾ പണി തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കണ്ണനും തുടങ്ങി "സാർ...മോറിസ് മൈനർ കാറിൽ 100 -110  വേഗത്തിൽ ..."

ഓരോ തവണ ചെല്ലുമ്പോഴും ഈ കഥ ഞാൻ കേട്ടുകൊണ്ടിരുന്നു. കിലോമീറ്റർ കണക്ക് ശരിയാണോ എന്ന് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലും കഥയുടെ ഫ്‌ലോ കളയാതിരിക്കാൻ ഞാൻ മിണ്ടാതെ കേട്ടിരിക്കും. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പപ്പു ചേട്ടൻ ഡയലോഗ് ഈ ലോകത്തെ എല്ലാ ജോലിക്കാരും പറയുന്നതാണല്ലോ. കണ്ണനെ കുറ്റം പറയാൻ കഴിയില്ല. 

ഇടയ്ക്ക് സ്നേഹത്തോടെ നമ്മുടെ പണി നീങ്ങുന്നില്ലല്ലോ കണ്ണാ എന്ന് പറയും.

അപ്പോൾ തന്നെ ചോദിക്കും. "ആരാണ് ഈ ജീപ്പിന്റെ പണി ഇതിനു മുമ്പ് ചെയ്തത്... അതാണ് എല്ലാ പ്രശ്നത്തിലും കാരണം." ഞങ്ങളും പറയാറുണ്ട്. ആരാണ് ഈ സോഫ്റ്റ്‌വെയർ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നത്. അതാണ് എല്ലാ പ്രശ്നത്തിനും കാരണം. ആ ശബ്ദം എന്റെ മനസ്സിൽ മുഴങ്ങിയത് കൊണ്ട് കണ്ണനോട് ഒന്നും പറയാനും തോന്നുന്നില്ല.

അങ്ങനെ മൂന്ന് മാസം കഴിഞ്ഞു. ആറു മാസം കഴിഞ്ഞു. എന്റെ വർത്തമാനത്തിന്റെ ശക്തി കൂടിത്തുടങ്ങി. കാര്യമൊന്നുമില്ല. ഇടയ്ക്ക് മൂപ്പർ ഇംഗ്ലീഷിൽ "ഐ വിൽ ഡു ഇറ്റ് സാർ." അദ്ദേഹവും ഇപ്പൊ ശരിയാക്കി തരാമെന്ന് പറഞ്ഞു ഒരു വർഷം തള്ളി നീക്കി. അങ്ങനെ രണ്ടു വർഷത്തിന് ശേഷം എന്റെ കയ്യിൽ ജീപ്പ് തിരിച്ചു കിട്ടി. രണ്ടു ഗാരേജ് ജോലിക്കാരും കൂടി എന്നെ ശരിയാക്കി തന്നു. ശരിക്കും. ജീപ്പ് കയ്യിൽ കിട്ടിയപ്പോൾ തോന്നി ശരിയാക്കതെ തന്നെ ഉപയോഗിക്കുകയായിരുന്നു നല്ലതെന്ന്. എന്നാലും ഞാൻ പാഠം പഠിച്ചില്ല. നാട്ടിൽ വന്നപ്പോൾ ഒരു യൂനോ ഫിയറ്റ് കാർ ഒന്ന് പണിതു. ഇപ്പോൾ ഗാരേജിൽ ഓടിക്കാതെ കിടക്കുന്നുണ്ട്. സർക്കാർ നിയമങ്ങൾ മാറുന്നു. അതോടെ അത് ഇനി ഓടിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഓരോ ഭ്രാന്തുകൾ.

Friday, November 19, 2021

ഇംഗ്ലണ്ടിലെ രാജ്ഞിയുടെ ഡ്രൈവർ

അന്ന് ഞങ്ങളുടെ ഓഫീസ് പാർട്ടി നടത്തിയത് ബാംഗളൂരിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാറിലായിരുന്നു. അവിടെ ഞങ്ങളുടെ പ്രധാനപ്പെട്ട ക്ലൈന്റ്‌സ് യുകെയിൽ നിന്നും വന്നിട്ടുണ്ട്. നേരം വൈകി കൊണ്ടിരിക്കുന്നു വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആദ്യമായി അവർ ഇവിടെ വന്നിട്ട് അവരെ ഹോട്ടലിൽ എത്തിച്ചു വീട്ടിൽ പോയാൽ മതിയെന്ന് മാനേജർ പറഞ്ഞു.

"അവർക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. നിങ്ങൾ ഇവിടെ അവസാനം വരെ ഉണ്ടാകണം. " 

"ഞാൻ ഉണ്ടാകേണ്ടത് അത്യാവശ്യമെങ്കിൽ തീർച്ചയായും നിൽക്കുന്നതിൽ സന്തോഷം."

നമ്മളെ ആവശ്യമുണ്ടെന്ന് പറഞ്ഞു അധികം കേൾക്കാറില്ല. കൂടുതലും കേൾക്കുക "എത്രയോ പേര് നമ്മളെ മാറ്റി വെച്ച് പ്രവർത്തിക്കാൻ ഉണ്ടാകുമെന്ന  നിരുത്സാഹപ്പെടുത്തുന്ന വരികളാണ്. ഒരാൾ പോയാൽ മറ്റൊരാൾ വരും." സത്യം അത് തന്നെയാണ്. എന്നാലും തീരെ ചെറിയ ഉദ്യോഗസ്ഥനായ ഞാൻ അവിടെ ഉണ്ടാകണമെന്ന് മാനേജർക്ക്  നിർബന്ധം. രാജ്ഞിക്കും  ടാസിനും പ്രിയപ്പെട്ട നിങ്ങൾ എങ്ങനെ നേരത്തെ പോകും.? അതാണ് മാനേജരുടെ ലൈൻ.

സത്യമായിരിക്കും ഞാൻ സംസാരിക്കുന്നത് പാട്ട് പാടുന്നപ്പോലെയാണെന്ന് ഒരിക്കൽ രാജ്ഞി അഭിനന്ദിച്ചത് ഓർമ്മ വന്നു. 'സോപ്പിടാൻ പറയുന്നതാണോ. ഹേയ് അല്ല. അവർ പറഞ്ഞപ്പോൾ ഒരു കൺവിക്ഷൻ ഉണ്ടായിരുന്നു.'

അന്നെനിക്ക് ഒരു സെക്കന്റ് ഹാൻഡ്  ഒപെൽ ആസ്ട്ര കാർ ഉണ്ടായിരുന്നു. രാജ്ഞി പിൻ സീറ്റിൽ മുക്ത, സ്വാതി തുടങ്ങിയവരുടെ കൂടെ തിങ്ങിയിരുന്നു. പാവം ഇംഗ്ളണ്ടിലെ രാജ്ഞിയാണ്. കാറിൽ കയറിയതും അവർ ഒരു സത്യം മനസിലാക്കി. ഹോട്ടലിൽ എത്തണമെങ്കിൽ ദൈവം കനിയണം. ഞങ്ങൾ തമാശയായി അങ്ങനെ പറയാനും തുടങ്ങി. കാറുകളും ലോറികളും ഇടത്തുകൂടെയും വലതുകൂടെയും കടന്നുപോകുമ്പോൾ രാജ്ഞി ഉറക്കെ കരച്ചിൽ അഭിനയിച്ചു. ചിലപ്പോൾ കരഞ്ഞതായിരിക്കാം. അവരുടെ ഭയം ശരിയാണെന്ന് മനസിലായപ്പോൾ എനിക്ക് ദയ തോന്നി. വിദേശത്ത് ചെല്ലുമ്പോൾ ചില കാർ ഡ്രൈവർമാർ എനിക്കും വിശ്വാസം തരുന്നത് പോലെ ഞാനും അവരോടു പറഞ്ഞു "പേടിക്കേണ്ട മാഡം ഇത് സ്ഥിരം പതിവാണ്. ആക്സിഡന്റ് ഒരിക്കലും ഈ ട്രാഫിക് ബ്ലോക്കിൽ സംഭവിക്കില്ല. വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. ഇടയിലൂടെ തിങ്ങി നിരങ്ങി നമ്മൾ മാഡം താമസിക്കുന്ന ഹോട്ടലിൽ എത്തും."

"ഐ ട്രസ്റ്റ് യു."

ഞാൻ ചിരിച്ചു. "വേറെ വഴിയില്ലല്ലോ." എന്തൊക്കൊയോ തമാശകൾ പറഞ്ഞു ഞങ്ങൾ ജീവനോടെ  ഹോട്ടലിൽ എത്തി. 

“പക്ഷെ, എന്താണ് ആരും നിയമം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് ?”

“ഇവിടെ എല്ലാവരും പരസ്‌പരം മനസ്സ് വായിച്ചാണ് വാഹനം ഓടിക്കുന്നത് മാഡം.”

“ഒന്ന് തെറ്റിയാൽ...തെൻ?”

“തെറ്റാം ... യു നോ..  തെറ്റില്ല മാഡം... ഈ നഗരത്തിലെ ബഹളം ഇങ്ങനെയൊക്കയാണ്.”

പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, വേറെ ആരൊക്കെ കാർ ഡ്രൈവ് ചെയ്താലും എന്റെ കാലും ശരീരവും വെറുതെ ചലിച്ചു കൊണ്ടിരിക്കും. മുൻസീറ്റിലായാലും പിൻ സീറ്റിലായാലും വേറെ ഒരു ഡ്രൈവറെയും ഞാൻ പരിപൂർണമായി വിശ്വസിച്ചിരിന്നുല്ല. ഡ്രൈവിംഗ് അറിയാവുന്ന മിക്കവരുടെയും മാനസിക അവസ്ഥ ഇത് തന്നെയായിരിക്കും. ഇന്നലെ റോഡിന്റെ വശത്തൂടെ  നടന്നു പോകുമ്പോൾ  ഒരാളുടെ  സൈക്കിൾ മറ്റൊരു കാറിന്റെ മുന്നിൽ ചാടി. അത് കണ്ട ഞാൻ നടത്തം നിർത്തി, അവിടെ നിലത്ത് കാലുകൊണ്ട് സ്വയം ബ്രേക്ക് ഭൂമിയിൽ അമർത്തി.


Thursday, November 18, 2021

ക്രിസ്തു വെള്ളത്തിനു മീതെ നടന്നു, എന്നാൽ കുട്ടൻ

 ജോലിക്ക് കയറി, ആദ്യ ബിയർ ശ്രമം പാളിപ്പോയെങ്കിലും ബാംഗ്ലൂർ എത്തിയതിന് ശേഷം കുറച്ചു ബിയർ കുടിച്ചു പഠിച്ചു തുടങ്ങി. ഒരു കുപ്പി ബിയർ കഴിക്കാമെന്നായി. അതോടെ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേക സുഖം തന്നെ വന്നു തുടങ്ങി. ബാംഗ്ലൂരിന്റെ ചെറിയ കുളിർകാറ്റ് അൽപ്പം മദ്യം. പിന്നീട് അത് റം, വോഡ്ക, ബ്രാണ്ടി തുടങ്ങിയ പാനീയങ്ങളിലേക്ക് ജോലിയെക്കാൾ വേഗത്തിൽ പ്രൊമോഷൻ കൊടുത്തു കൊണ്ടിരുന്നു. എങ്കിലും അമിതമായി കഴിക്കാതിരിക്കാൻ സ്വയം നിയന്ത്രിച്ചിരുന്നു. പ്രേമം ശരിയായി വരുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ സ്ഥിരമായി കള്ളു കുടിച്ചു ആത്മഹത്യയിലേക്ക് നീങ്ങുകായാണെന്ന് കുഞ്ഞിക്കുട്ടൻ വഴി ചില കേന്ദ്രങ്ങളെ വിവരം അറിയിച്ചു. ഒരു ഇമോഷണൽ ബ്ലാക്ക് മെയിലിങ്. ഫലം കണ്ടു. അടുത്ത ദിവസം തന്നെ വിളി വന്നു. ഒരു കൊച്ചു ഉപദേശം. ഉപദേശം അസഹനീയമായതുകൊണ്ട് വേഗം തന്നെ സത്യം പറഞ്ഞു. ഞാൻ വെറുതെ പറഞ്ഞതാണ്. ഒരിക്കലും നിയന്ത്രണം വിട്ട് മദ്യപിച്ചില്ലെന്ന് അറിഞ്ഞപ്പോൾ  അവൾ വേഗം ഉപദേശത്തിൽ നിന്ന് പിൻവലിഞ്ഞു.  അവളെപ്പോലെ ഒരുപാട് പേര് ബാംഗ്ളൂർ വേറെ ഉണ്ടെന്ന് പറഞ്ഞു ഉപദേശം അവസാനിപ്പിച്ചു. കുഞ്ഞിക്കുട്ടൻ  ഒരു ചെറിയ ഹംസ കളി നടത്തിയതാണ്.

ഇടയ്ക്ക് ഹരീഷ് ഒരു ഹംസ കളി നടത്തി, അവളെ ചാറ്റിലൂടെ പിംഗ് ചെയ്തു "പോടാ പട്ടി " മറുപടി കിട്ടി. അതോടെ ഹംസക്ക് സമാധാനം.

മദ്യപാനത്തിന്റെ അളവിൽ വലിയ മാറ്റമൊന്നുമില്ലാതെ തുടർന്നു. ഏതോ ഒരു വെള്ളിയാഴ്ച കുഞ്ഞിക്കുട്ടൻ അമിതമായി മദ്യപിച്ചു. അന്ന് രാത്രി തന്നെ അതിന്റെ ഫലവും കണ്ടു. നിധിയും ഞാനും കുട്ടനും ഒരു മുറിയിലാണ് കിടന്നിരുന്നത്. ആറു പേർ  ഒരുമിച്ച് സപ്ത അപ്പാർട്ട്മെന്റിൽ. കുട്ടൻ അന്ന് പുലർച്ചെ 2 മണിയായതോടെ നല്ലപോലെ ശർദ്ധിച്ചു.  ശർദ്ധിച്ചുവെന്ന് പറയുമ്പോൾ  കൃത്യമായി അടുത്ത കിടന്നിരുന്ന എന്റെ ശരീരത്തിലേക്ക് തന്നെ. കുറച്ചു തലയിലേക്കും.  അതിന്റെ നാറ്റത്തെ കുറിച്ച് പ്രത്യേകിച്ച് വർണ്ണിക്കേണ്ടല്ലോ. ഞാനും നിധിയും കൂടി അടിച്ചു തുടച്ചു വൃത്തിയാക്കി. സ്പ്രൈ അടിച്ചു പരമാവധി നാറ്റമകറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ കള്ളുകുടിച്ചു ബോധം പോയ കുട്ടനെ ഞാൻ താങ്ങി പിടിച്ചു കുളിമുറിയിൽ ഷവറിനു കീഴിൽ കൊണ്ട് നിർത്തി ഷവർ പ്രവർത്തിപ്പിച്ചു പുറത്തേക്ക് കടന്നു. അവൻ പകുതി ബോധത്തോടെ ഷവറിന്റെ പിരിയിൽ പിടിച്ചു തിരിപ്പിക്കുന്നത് കണ്ടു. ബാക്കി കാഴ്ച കാണേണ്ടന്നു കരുതി കുളിമുറിയുടെ വാതിൽ അടച്ചു.


ഞങ്ങൾ നല്ലപോലെ മുറി വൃത്തിയാക്കി. ഏതാണ്ട് ഒരു 15 മിനിറ്റ് കുട്ടന്റെ കുളി കഴിയുന്ന വരെ കാത്തിരുന്നു. കുട്ടൻ കുളിമുറിയിൽ നിന്നും വരുന്ന ലക്ഷണമില്ല. ഷവർ പ്രവർത്തിക്കുന്ന ശബ്ദം കേൾക്കാം. അതോടെ സംശയമായി. ഞാൻ അവനെ ഉറക്കെ വിളിച്ചു. "കുട്ടാ.." 

അവൻ വിളി കേട്ടില്ല. എനിക്ക് കൂടുതൽ സംശയമായി.

ഞാൻ പതുക്കെ കുളിമുറിയുടെ വാതിൽ തള്ളി നോക്കി. അപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുധപ്പെടുത്തി. ഷവർ മുഴുവൻ ശക്തിയിലും പ്രവർത്തിക്കുന്നു. അതിന് താഴെ ഒരാൾ സുഖമായി ഉറങ്ങുന്നു. വെള്ളത്തിൽ ഉറങ്ങാൻ കഴിയുമോ? കഴിയുമായിരിക്കും. ക്രിസ്തു വെള്ളത്തിന് മീതെ നടന്നു. ചില സ്വാമിമാർ വെള്ളത്തിന് മീതെ ഇരുന്ന് തപസ് ചെയ്യുന്ന ദൃശ്യങ്ങൾ അത്ഭുധപ്പെടുത്തിയിട്ടുണ്ടാവാം. എന്നാൽ വെള്ള ചാട്ടത്തിനു താഴെ ഒരു ശല്യവുമില്ലാതെ സുഖമായി ഉറങ്ങാൻ കുട്ടന് കഴിഞ്ഞു. എന്തൊരു ഉറക്കം. കയ്യും കാലും വിരിച്ച് താഴെ കുളിമുറിയിൽ ഉറങ്ങുന്നു. അവന്റെ തലയിൽ കൃത്യമായി വെള്ളം വീണുകൊണ്ടിരിന്നു.

Wednesday, November 17, 2021

വിവാഹം ഇനി മൊബൈൽ ആപ്പിൽ


"എടാ ജോജി, ഇനി കല്യാണം ശരിക്ക് കഴിക്കേണ്ടത്രേ. "  ബാബു പുതിയ കണ്ടെത്തൽ പരസ്യപ്പെടുത്തി. 


"അതെങ്ങനെ ശരിയാകും?"


"അയിന് ഒരു ആപ്പ് ഉണ്ട്…പ്ലെയ്സ്റ്റോറിൽ ഡൌൺലോഡ് ലോഡ് ചെയ്താൽ, കല്യാണം കഴിക്കാം." 


"കുട്ടികൾ?"


"അതും ആപ്പിൽ വരും. "


"ആരുടെ കുട്ടികൾ?"


"അത് ഉറപ്പ് പറയാൻ പറ്റില്ല. DNA ടെസ്റ്റ്‌ നടത്തിയാൽ, സ്വന്തം ആപ്പിലെ കുട്ടിയാണോ എന്ന് കണ്ടുപിടിക്കാം." ബാബു തമാശയായി പറഞ്ഞു. 


"കോപ്പാണ് ആപ്പ്. ഒന്ന് പോയേര..." 







മറവി

ഫോണിൽ വെറുതെ സംസാരിച്ചിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. എന്തെങ്കിലും കാര്യമുള്ള കാര്യം പറയാനുള്ള ഉപകരണം. അതുകൊണ്ട് തന്നെ അന്ന് രാവിലെ മനസ് വല്ലാതെ അസ്വസ്ഥതമായപ്പോൾ ഞാൻ അപർണ്ണയെ ഫോണിൽ വിളിച്ചു. ഞാൻ അവിടേക്ക് വരട്ടെയെന്ന്  മാത്രം ചോദിച്ചു. അവളുടെ മറുപടി വല്ലാതെ വേദനിപ്പിച്ചു. "മദ്രാസിൽ വന്നപ്പോഴുള്ള അനുഭവം മറക്കേണ്ട എന്ന് പറഞ്ഞു." എന്തനുഭവം… ആർക്കറിയാം. 


"നൈസ് ആയി ഒഴിവാക്കി." 


അത്ര തന്നെ…. കൂടുതൽ ചിന്തിക്കാൻ സമയം കൊടുത്തില്ല… എന്റെ മനസിൽ തോന്നിയ വേദനയൊന്നും അവൾക്കില്ലെന്നും, അവൾ വളരെ സന്തോഷവതിയായി അമേരിക്കയിൽ ജീവിക്കുന്നുവെന്നും മനസിലായി.


"എന്നാൽ ശരി അപർണ്ണ, ഇനി ഞാൻ ഫോൺ ചെയ്ത് ബുദ്ധിമുട്ടിക്കില്ല."


എന്റെ ചിന്തകൾ വേറെ എവിടെയോ അലസമായി സഞ്ചരിച്ചു. 


അതിനും അഞ്ച് വർഷം മുമ്പ് നാല് വയസുള്ള ഒരു കൊച്ചു കുട്ടിയെ ഒരു ക്ലബ്‌ വിനോദയാത്രക്കിടയിൽ പരിചയപ്പെട്ടിരുന്നു.  അവൾ എന്റെ ശ്രദ്ധയാകർഷിച്ചു നിരന്തരം എന്നെ  ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഞാൻ അവളോട് സംസാരിച്ചുകൊണ്ടിരിക്കണം. അങ്ങനെ ആ വിനോദയാത്രയിൽ ഞങ്ങൾ കൂട്ടുകാരായി. കൊച്ചു കുട്ടികളോട് കൂട്ടുകൂടുന്നതിൽ ആ കാലത്ത് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും വഴിയിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അവൾ അമ്മയുടെ അടുത്ത് പോകാൻ സമ്മതിക്കുന്നില്ല. കാലത്ത് അരമണിക്കൂർ അവളുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു എനിക്ക് ചെറുതായി ബോറടിച്ചു തുടങ്ങിയിരുന്നു. അവളുടെ അമ്മയും അച്ഛനും ഇടയ്ക്ക് ചോദിക്കും "അവൾ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ "


വാശിക്കാരിയാണ് നാല് വയസ്സ്, എന്ത്‌ പറഞ്ഞിട്ടും എന്റെ അടുത്ത്‌ നിന്നും മാറിയിരുന്നില്ല. രാത്രിയായപ്പോൾ അവൾ ഉറക്കം തുടങ്ങി. അവളുടെ അമ്മ സീറ്റ്‌ മാറിയിരുന്നെന്നെ  രക്ഷപ്പെടുത്തി.


ആറ് മാസത്തിനു ശേഷം, ആ കൊച്ചു കുട്ടിയെ വീണ്ടും ഞാൻ കണ്ടു. അവളുടെ അടുത്തേക്ക് ഞാൻ ചെന്നു. ആ കുട്ടി ഏതോ അപരിതനെപ്പോലെ എന്നെ നോക്കി നിന്നു. സത്യമാണ് അവൾക്ക് എന്നെ ഓർമ്മയില്ല. ഇത്രപ്പെട്ടന്ന് അവൾ എന്നെ മറന്നുവോ. “നാല് വയസുള്ള കുട്ടിയല്ലേ, അങ്ങനെ ഓർമ്മയുണ്ടാവില്ല. അന്ന് നീ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ, നിന്നെ വിടാതെ പിടികൂടിയതായിരിക്കും.” എന്റെ അമ്മ പറഞ്ഞു. എല്ലാ കുട്ടികൾക്കും അങ്ങനെ ഓർമയുണ്ടാവില്ല. അമ്മ എന്നെ സമാധാനിപ്പിച്ചു. 

തെറ്റ്‌

 കഴിഞ്ഞ തെറ്റ്‌ ഇനി ആവർത്തിക്കരുത് ബേബി."


"അമ്മേ മനസിലായില്ല…"


"രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിചയം ഉള്ള വീട്ടുക്കാരെ കുറിച്ച് ചോദിക്കേണ്ട, അവര് പോയി വല്ല അഭിപ്രായം ചോയ്ച്ചാൽ, ഇതും  ആലോചിക്കുന്നതിനു മുമ്പ് തന്നെ മുടങ്ങും "


"ഞാൻ അത്ര മോശണോ "




ചിക്കൻ റബ്ബർ പന്ത് പോലെ


ചെറിയ ബസ് യാത്രയെന്ന് കേട്ടപ്പോൾ അവിടെ വരെയൊന്ന് പോകാമെന്ന് മനസ് പറഞ്ഞു. എത്തിയതിനു ശേഷം സർപ്രൈസ് ആയി ബാച്ച് മേറ്റ്സ് പ്രത്യക്ഷപ്പെട്ടു. പീറ്റും ഞാനും  എന്റെ കൂടെ ഉണ്ടായിരുന്ന ബംഗാളി സഹപ്രവർത്തകനുമായി നഗരം ചുറ്റി. ഇടയ്ക്ക് എന്നെയും കൂട്ടി  അക്കി സുബിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്.


വളരെ കുറച്ച് സമയം മാത്രം ഒരുമിച്ച് ജോലി ചെയ്തവരാണെങ്കിലും ബന്ധത്തിൽ വളരെയധികം ഊഷ്മളത ഉണ്ടായിരുന്നതായി ഓർക്കുന്നു.


അവരുമായി എന്തൊക്കൊയോ സംസാരിച്ചു നേരം കളഞ്ഞു, ഇടയ്ക്ക് സുബി പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു എന്റെ മുഖഭാവങ്ങൾ ഒപ്പിയെടുത്തു. 


എന്തിനാണ് ഭായ് വെറുതെ… എന്നൊക്ക പറഞ്ഞ് അവിടെ നിന്നും തടിയൂരിപ്പോന്നു.


രാത്രി ഞാനും പീറ്റും കുറച്ചു മലയാളം സംസാരിച്ചു എന്റെ ബംഗാളി സഹപ്രവർത്തകനെ വെറുപ്പിച്ചു. (അവന്റെ അനുവാദത്തോടെ )സിനിമ രംഗങ്ങൾ, കല, അതിന്റെ ഉള്ളിലെ മറ്റേത്, മറ്റേതിന്റെ ഉള്ളിലെ സൗന്ദര്യബോധം… ഇടയ്ക്ക് ബംഗാളി സുഹൃത്ത് വന്ന് നോക്കുമ്പോൾ, ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു. രാത്രി 12 ന്നു അവൻ എഴുന്നേറ്റു വന്നപ്പോഴും 1 മണിക്കും 3 മണിക്കും, 4 മണിക്കും സംസാരം തുടർന്നു കൊണ്ടിരുന്നു. എപ്പോൾ ഉറങ്ങിയെന്ന് അറിയില്ല. 


പീറ്റ് ചിക്കൻ ഡീപ് ഫ്രൈ ഉണ്ടാക്കുന്നത് പഠിപ്പിച്ചു. തിരിച്ചു നാട്ടിൽ വന്ന് പ്രയോഗിച്ചു. ആദ്യ പ്രയോഗം വിരുന്നു വന്നവർക്ക്. അവർ ചിക്കൻ കുക്കിങ്ങിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ക്രിക്കറ്റ്ബോൾ പ്പോലെ ഇരിക്കുന്നു… ചുമരിലേക്ക് എറിഞ്ഞാൽ തിരിച്ചു ഇവിടെ വരും… അങ്ങനെ ആ പരീക്ഷണം പാളിപ്പോയി… ചിക്കൻ നാരങ്ങയിൽ(അല്ലെങ്കിൽ തൈരിൽ ) മുക്കി വെക്കാൻ മറന്നെടോ പീറ്റ് 


പുതുമന മാലിനി

1988-1990

രഘു മാഷിന് എന്നെ വലിയ ഇഷ്ടമായിരുന്നു. കാരണം എനിക്ക് അറിയില്ലായിരുന്നു. എന്നെ മനുവെന്ന് വിളിക്കുമ്പോൾ മാഷിന് മകനെ വിളിക്കുന്നപ്പോലെ തോന്നിയിട്ടുണ്ടാവും. പെരുമാറ്റം അങ്ങനെയായിരുന്നു അച്ഛനെ കുറിച്ച് ചോദിക്കാത്ത ദിവസങ്ങളില്ല. എന്നും കേശവേട്ടന്റെ വിശേഷങ്ങൾ ചോദിക്കും. ഒരു വർഷം മുഴുവൻ എന്റെ അച്ഛൻ കേശവേട്ടനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്  ഉത്തരം പറഞ്ഞു ഞാനും മടുത്തിരുന്നു. സ്വന്തം മകന്റെ പേര് മനുവെന്നത് എന്നെ വർഷങ്ങളോളം ഓർത്തിരിക്കാൻ കാരണമായിരിക്കുമെന്ന് പിന്നീട് ഞാൻ മനസ്സിൽ കരുതി.

2014 

ഞാൻ സിംഗപ്പൂരിൽനിന്നും ഒരു ഇടവേളയിൽ നാട്ടിൽ തിരിച്ചെത്തിയ കാലം. രഘുമാഷ് വല്ലാതെ അസൂഖ ബാധിതനാണെന്ന് അറിഞ്ഞു ഞാൻ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തി. അദ്ദേഹം മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെട്ടുവെന്നറിഞ്ഞു. എന്നാലും ഇപ്പോഴും തളർന്നു കിടക്കുകയാണ്.  ജോലി കിട്ടി നാട് വിട്ടുപോകുമ്പോഴും മനു, കേശവേട്ടന്റെ മകൻ മനു എന്നൊക്കെ അഭിമാനത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ തിരിച്ചു വരവിൽ, ഞാൻ മാഷിന്റെ  മകനെ കണ്ടു. മനുവിനോട് വർത്തമാനം പറഞ്ഞു ഞാൻ അകത്തേക്ക് കയറി. ആ മനു എന്നോട് പറഞ്ഞു "അച്ഛൻ പറയാറുണ്ട്, താങ്കളെ കുറിച്ച്. താങ്കളുടെ പേരാണ് എനിക്ക് ഇട്ടിരിക്കുന്നത്. അച്ഛന് താങ്കളെ വലിയ ഇഷ്ടമായിരുന്നു."

"അറിയാം." ഞാൻ മറുപടി പറഞ്ഞു. പെട്ടന്ന് എന്തോ ആലോചിച്ചു ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ഓ അത് ശരി... എന്റെ പേരാണോ താങ്കൾക്ക് ഇട്ടിരിക്കുന്നത്. !! ഞാൻ കരുതി...."

"എന്ത് പറ്റി.?"

"നതിങ്."

"അച്ഛൻ അകത്താണ്."

മുറിയിലേക്ക് കയറിയപ്പോൾ രഘുമാഷ് എന്നെ നോക്കുന്നുണ്ട്. മനസിലാവുന്നില്ല. എന്നെ മനസ്സിലായോയെന്ന്  ഞാൻ ഉറക്കെ ചോദിച്ചു. "അച്ഛന് ഓർമ്മ കുറവാണ്." പിന്നിൽ നിന്നും മകന്റെ  മറുപടി.

മാഷ് വീണ്ടും സൂക്ഷിച്ചു നോക്കി. "മാലിനിയുടെ വല്യമ്മയുടെ മകൻ മനു അല്ലേ?"

ആ ചോദ്യം പെട്ടന്നായിരുന്നു. ഞാനും ഒന്നും  ആലോചിക്കാതെ അതെയെന്ന് മാഷിനോട് തല കുലുക്കി. പെട്ടന്ന് രഘു മാഷിന്റെ മുഖം ലജ്ജയിൽ കുതിർന്നുപ്പോയി.

മാഷിനെ കണ്ടു തിരിച്ചു നടക്കുമ്പോൾ,  ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. എത്രയോ വർഷം കേശവട്ടന്റെ മകൻ മനുവായിരുന്ന എന്നെ എങ്ങനെയാണു മാലിനിയുടെ വല്യമ്മയുടെ മകനാക്കി അദ്ദേഹം മാറ്റിയത് ?. മാലിനി ചേച്ചിയെ എങ്ങനെ രഘുമാഷിനറിയാം? മാലിനി ചേച്ചി നാട് വിട്ടുപോയത്, തന്നെ പഠിപ്പിക്കുന്ന കാലത്തിനും ഏഴു വർഷം മുമ്പായിരുന്നു. ഹെഡ്മാസ്റ്റർ കേശവൻ മാഷിന്റെ മകൻ എന്നല്ലാതെ മറ്റൊരു ലേബലും നാട്ടിൽ തനിക്കില്ല. മരണത്തെ മുഖാമുഖം കണ്ടപ്പോൾ രഘു മാഷിന്റെ ഓർമ്മകൾ എല്ലാം നശിച്ചു. ആകെ ബാക്കിയുള്ളത് ഒരാൾ മാത്രം. മാലിനി. എനിക്ക് കാര്യങ്ങൾ തെളിഞ്ഞു വന്നു. നശിച്ച ഓർമ്മകളുടെ ചാരത്തിൽ ഒരേ ഒരു കനൽക്കട്ടക്ക്  എന്നും സ്വർണ്ണ തിളക്കം. മരണത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെ അവസാനത്തെ ആഗ്രഹം, മറക്കാൻ കഴിയാത്ത ആ നിഷ്കളങ്ക സ്നേഹം. ആ ചോദ്യം ചോദിച്ചപ്പോൾ മാഷിന്റെ മുഖത്ത്  കൊച്ചുകുട്ടിയുടെ മുഖത്തിന്റെ പ്രകാശം പരന്നിരുന്നു. ഞാൻ ഒരിക്കൽക്കൂടി മാഷിന്റെ മുഖം ഓർത്തു

മാലിനിയുടെ ബന്ധുവായ മനുവെന്ന കുട്ടിയെയാണ് രഘുമാഷ് ഇഷ്ടപ്പെട്ടത്. ആർക്ക് വേണം ഹെഡ്മാസ്റ്ററെ...? വേണ്ടത് മാലിനിയെ... ഹെഡ്മാസ്റ്റർ കേശവൻ എന്ന എന്റെ അച്ഛന്റെ പേര് എന്നോട് സംസാരിക്കാൻ മാത്രമുള്ള ഒരു പുകമറമാത്രമായിരുന്നു. അതുകൊണ്ടാണ് മനുവെന്ന പേര്  രഘു മാഷ് സ്വന്തം മകന് നൽകിയത്. മാലിനിക്ക് സഹോദരൻ ഇല്ലായിരുന്നു. ആകെയുള്ള ബന്ധത്തിലെ സഹോദരന്റെ പേര് സ്വന്തം മകന് നൽകി അയാൾ ഇത്രയും കാലം മാലിനിയുടെ ഓർമ്മകൾ നിലനിർത്തി. അയാൾ ഒരു മനുഷ്യനാണ്. പാവം രഘു മാഷ്. 

Tuesday, November 16, 2021

ഒളിച്ചു കളി

ദിവാണിയൂർ കിസാനി വിദ്യാലയത്തിൽ പത്താം തരം പഠിക്കുന്ന ജെറി. ഒളിച്ചു കളിച്ചതിനു അവനെ സ്കൂളിൽ നിന്നും പുറത്താക്കിയെന്ന വാർത്ത കാട്ടുത്തീ പോലെ പരന്നു. കുട്ടി നേതാക്കൾ അന്വേഷിക്കാനായി കുന്തവും കുടചക്രവുമായി അവന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. അപ്പാപ്പന്റെ കടയ്ക്ക് മുന്നിൽ എല്ലാവരും ഒത്തുകൂടി.  സ്കൂൾ പ്രിൻസിപ്പലിനെ പാഠം പഠിപ്പിക്കാൻ എന്ത്‌ ചെയ്യണമെന്ന ആലോചന നടന്നു. ചർച്ച കേട്ട അപ്പാപ്പൻ രാഘവേട്ടൻ അവരോട് പറഞ്ഞു "നിങ്ങൾ അവന്റെ വീട്ടിലേക്ക് പോകേണ്ട… നാണക്കേടല്ലേ, അവന് നല്ല തല്ലും കിട്ടി എന്നാണ് കേട്ടത്..."


കുട്ടികൾ എല്ലാവരും കലിച്ചു. "എന്ത്‌ നാണക്കേട് ഈ വിഷയം അങ്ങനെ വിടാൻ പറ്റില്ല."


"ഓൻ മാത്രല്ലലോ...മ്മള് എല്ലാവരും ഒളിച്ചു കളിക്കുന്നതല്ലേ…."


"അത് ശരിയാ മോനെ… അവൻ ഒളിച്ചു കളിച്ചത് അടുത്ത വീട്ടിലെ പെൺകുട്ടിയുടെ പാവാടയുടെ അടിയിലാണ്…." 


കുട്ടികളുടെ സഭ അവിടെ  പിരിഞ്ഞു. അവനെ കുറിച്ച് കുറച്ചുപ്പേർക്ക് അഭിമാനം. മറ്റുചിലരുടെ കിളി പോയി. വേറെ ചിലർ അങ്ങനെയും ഒളിച്ചുകളിക്കാമെന്ന് മോഹിച്ചു തുടങ്ങി. 


Tuesday, November 9, 2021

ആദ്യ ബാറും ബിയറും

ആദ്യമായി  ഒരു ബാറിൽ കയറുന്നത് തിരുവനന്തപുരത്ത്. രണ്ട് സുഹൃത്തുക്കൾ നല്ല പോലെ ബിയർ കഴിക്കുന്നു. എനിക്ക് അതിന്റെ മണം തന്നെ പിടിക്കുന്നില്ല. ആദ്യമായി ഒരു കവിൾ കഴിക്കാൻ ശ്രമിക്കുമ്പോഴേക്കും മണത്തിൽ തന്നെ ഓക്കാനം വരുന്നതുപോലെ. എങ്കിലും അവരോടൊപ്പം കുറച്ചു നേരം സമയം ചിലവഴിച്ചു. ഞങ്ങളുടെ ബാച്ചിന്റെ ഒരു പാർട്ടി നടക്കുന്നു. അവിടേക്ക് മദ്യത്തിന് പ്രവേശനമില്ല. ബിയർ കുടി വേഗം അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു പോന്നു. ഞാൻ സൂത്രത്തിൽ കുറച്ചു ബിയർ എടുത്ത് മുഖത്ത് തെളിച്ചു. എന്നിട്ട് മദ്യപനായി അഭിനയിച്ചു പാന്റ്സ് ഒന്ന് വലിച്ചു കയറ്റി അവളുടെ മുമ്പിൽ ഒരു കുടിയന്റെ രൂപത്തിൽ അഭിനയിച്ചു. പക്ഷെ എത്ര കണ്ടിട്ടും അവൾക്ക് വിശ്വാസം വരുന്നില്ല. കുറച്ചുകൂടി അടുത്ത് ചെന്ന് മുഖത്ത് തെളിച്ച ബിയറിന്റെ മണം അവൾക്ക് ലഭിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തി. ഇങ്ങനെയാണ് എല്ലാവരും മദ്യപാനം തുടങ്ങുന്നതെന്ന  സൂചന അവൾ എനിക്ക് തന്നെന്ന് തോന്നുന്നു. എങ്കിലും അവൾ വിശ്വസിച്ച ലക്ഷണമില്ല.

അവളുടെ ആദ്യ നോട്ടം എന്റെയും

പെൺ കടുവ ടെമ്പോ ട്രാവലറിൽ കയറി. ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശമുള്ള സീറ്റിലെ ഏറ്റവും അറ്റത്ത് വലത് വശത്താണ് അവൾ ഇരുന്നത്. എതിർവശത്തുള്ള സീറ്റിന്റെ ഇടത്തെ അറ്റത്ത് ഞാനും ഇരുന്നു. രണ്ട് അപരിചതർ. കണ്ണിന്റെ വലതു വശത്തു കൂടെ ഒരു നോട്ടം ഞാൻ എറിഞ്ഞു. കൺമണി  ഒരു ഡിഗ്രി മാത്രം വെട്ടിച്ചുള്ളൊരു നോട്ടം.  അവളുടെ ഇരുപ്പുകണ്ടാൽ അറിയാം കുളിച്ചിട്ടില്ല, പല്ല് തേച്ചിട്ടില്ല. ഉറങ്ങിയിട്ടില്ല. ചെറുതായി കാറ്റ് വീശുമ്പോൾ മുടി പാറി കളിക്കുന്നുണ്ട്. അടുത്ത നിമിഷം അവളുടെ കൺമണി ഒരു ഡിഗ്രി വെട്ടിച്ച് അവൾ എന്നെയും നോക്കി. ഞാൻ നോക്കുന്നതും അവളും അവൾ നോക്കുന്നതും ഞാനും കണ്ടില്ല. കണ്ടില്ലെന്ന് തീർത്ത് പറയാനാകില്ല. കണ്ണിന്റെ വിശാലമായ ദൃഷ്‌ടിയിൽ എതിർ കണ്ണുകളുടെ ഇളക്കവും അറിയാതെ ശ്രദ്ധിക്കുമല്ലോ. അമൃത പറഞ്ഞത് ഓർമ്മ വന്നു. "നിങ്ങളാണ് ഈ കോളേജിലെ ഏറ്റവും വലിയ വായ്നോക്കി." കണ്ണുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതല്ലല്ലോ.  എങ്കിലും രണ്ടു മൂന്ന് തവണ ഞങ്ങളുടെ നോട്ടം തുടർന്നു. കുഴപ്പക്കാരാണോ എന്ന വിലയിരുത്തൽ ഘട്ടമായിരിക്കണം.  

Monday, November 8, 2021

തപാൽ വഴി ഹിപ്നോട്ടിസം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി എനിക്ക് ഒരു പെൻ സുഹൃത്ത് ഉണ്ടാകുന്നത്. കോഴിക്കോടുള്ള ഒരു ബാബു. തൽക്കാലം അങ്ങനെ പേരു വിളിക്കാം. ഏതാണ്ട് ഒരു വർഷം, നാലോ അഞ്ചോ തവണ, ഇൻലൻഡ് വഴി എഴുത്തുകൾ എഴുതിയതും, തിരിച്ച് അയാളുടെ കത്തുകൾ വരുന്നത് കാത്തിരിക്കുന്നതും, ഒരു രഹസ്യ ഹോബിയായിരുന്നു. അത് ആരെയും അറിയിക്കാതെ, ഞാൻ കൊണ്ടുനടന്നിരുന്നു. വെറുതെ ഒരു രസം. ഒരിക്കൽ തമ്മിൽ കാണുന്നതിനായി, കോഴിക്കോട്ടേക്ക് വിളിച്ചു, അതുമല്ലെങ്കിൽ തൃശ്ശൂർ വരുമ്പോൾ കാണണമെന്നായി. അത്രയുമായപ്പോൾ ആ  സൗഹൃദം ഞാൻ അവസാനിപ്പിച്ചു. അയാളിൽനിന്ന് രഹസ്യമായി, ഹിപ്നോട്ടിസം പഠിച്ചു. തപാൽ മുഖാന്തരം ഹിപ്നോട്ടിസം പഠിച്ച വ്യക്തികൾ ഉണ്ടോ? 

Wednesday, November 3, 2021

ബാംഗ്ലൂർ സുമിത

"നിങ്ങൾക്ക്  ജോലിയല്ലാതെ എന്താണ് വേറെ പരിപാടികൾ?" ബാംഗ്ലൂർ സുമിത ഐ.ബി.എം ജോലികൾക്കിടയിൽ എന്നോട് സ്വകാര്യമായി ചോദിച്ചു.

"കുറെ കാലമായിട്ടുള്ള ഒരാഗ്രഹമാണ്, ഒരു നോവൽ ഇറക്കണം."

"എങ്കിൽ ഇപ്പോൾ തന്നെ നൂറ് ഓട്ടോ ഗ്രാഫ് ഫ്രീ ആയി തരണം." അവൾ പറഞ്ഞു.

"അതെന്തിനാ നൂറെണ്ണം? ഒരെണ്ണം പോരെ..."

"പോരാ...എനിക്ക് കൊണ്ട് നടന്ന് വിൽക്കാനാണ്."  

ഞാൻ ചിരിച്ചു. സന്തോഷമായെന്നത് ശരി തന്നെയാണ്. അവളോട് നല്ല വാക്കുകൾക്ക്  നന്ദിയും പറഞ്ഞു.  പക്ഷേ, ഞാൻ മനസ്സിൽ പറഞ്ഞു. 'ഇതെന്ത് പെണ്ണാണ്...  ആർക്കറിയാം... വിചാരിക്കുന്നപ്പോലെ ശരിയായി വരേണ്ടേ?... ഒരു ഓട്ടോ ഗ്രാഫ്, ഉലക്കയുടെ മൂടാണ്...' ഞാൻ അവളോട് നേരിട്ട് പറഞ്ഞില്ല. കരകാണാ കടലിലേക്ക് നടത്തം തുടങ്ങുന്നവരെ തീരത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്നവർ ചിലരുണ്ട്. ചിലർ ഭയത്തോടെ നിരുത്സാഹപ്പെടുത്തും. കടലിന്റെ അറ്റം തൊടുന്ന ആകാശത്തിൽ ഞാൻ പുതു കവിതകൾ രചിക്കുമെന്നാണ് അവളുടെ ചിന്ത. ചിരിക്കുന്ന മുഖവുമായി അവൾ പറഞ്ഞ വാക്കുകളെ സ്വീകരിച്ചു. 

Tuesday, November 2, 2021

എം.സി.എ വൈവാ ദിനം

ഞങ്ങളുടെ പ്രൊജക്റ്റ് എം.സി.എ  ഡിപ്പാർട്മെന്റ് ഏറ്റെടുത്ത ത്രിശൂർ കോർപ്പറേഷൻ എലെക്ട്രിസിറ്റി ബോർഡ് സോഫ്റ്റ്‌വെയർ  ജോലിയായിരുന്നു. രഘുദാസ് സാർ നേരിട്ട് ഏൽപ്പിച്ച ജോലിയാണ്. വളരെ ഭംഗിയായി ഞങ്ങൾ അത് ചെയ്തുകൊണ്ടിരുന്നു. മാസം മുവായിരം രൂപ അതിന് ഡിപ്പാർട്മെന്റ് തരുന്നുണ്ട്. പണം ലഭിച്ച്  പ്രൊജക്റ്റ് ചെയ്യാൻ ഭാഗ്യം ഞങ്ങൾ രണ്ടുപേർക്കും അന്നുണ്ടായി.

വൈവ നടക്കുന്ന ദിവസം. എല്ലാവർക്കും  നല്ല ടെൻഷനുണ്ട്. മിക്കവരുടെയും മുഖത്ത് ടെൻഷൻ കാണാം. ടെൻഷൻ ഇല്ലെന്ന് അഭിനയിക്കുന്നവരുടെ മുഖത്തും ചെറിയ ടെൻഷനുണ്ട്.

എനിക്കും ടെസിനും തീരെ ടെൻഷൻ ഇല്ല. വൈവ നടത്തുന്നത് തന്നെ ഞങ്ങളുടെ ആളാണെന്ന ഭാവം. കോളേജിന്റെ പ്രൊജക്റ്റ് ആണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾ ഗുണ്ടകളെപ്പോലെ ഇടത്തും വലത്തും  നടക്കുന്നുണ്ട്. സാർ പറഞ്ഞതനുസരിച്ചു മറ്റൊരു കോളജിൽ ഞാൻ പഠിപ്പിക്കാനും പോകുന്നുണ്ട്. അതുകൊണ്ട് ഇടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്ത് ചെറിയ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്.

വൈവ ദിവസം  ഞങ്ങൾക്ക് ടെൻഷൻ ഇല്ലെങ്കിലും ഇടയ്ക്ക് ടെൻഷൻ വരും. "രഘു ദാസ് സാർ വല്ലതും ചോദിക്കുവോ " ഞാൻ അവനോട് ചോദിച്ചു.

"സാറിനെ പേടിക്കേണ്ട... ആ വൃന്ദ മിസ്സ്  ആളറിയാതെ  വല്ലതും ചോദിച്ചാലോ എന്ന പേടി മാത്രമേയുള്ളൂ..."

ഞാനും ട്ടെസ്മിക്കും സംസാരിക്കുന്നുണ്ട്, വീണ്ടും പറഞ്ഞു.  "മ്മളെ ബുദ്ധിമുട്ടിക്കൊ .."

"ഹേ... മാഷ്ക്ക് അറിഞ്ഞൂടെ... ഞമ്മള് എന്താ ചെയ്തെന്നു പുള്ളിക്ക് നേരിട്ട് അറിയാവുന്നതാണല്ലോ. ഇനി ചോദിച്ചു ബുദ്ധിമുട്ടിക്കില്ല.. "

വൈവക്ക് ഞാൻ ഭയത്തോടെ മുറിയിൽ കയറി. മാഷ് അധികം സംസാരിക്കില്ലെങ്കിലും മറ്റുള്ളവരെക്കാൾ കുറച്ചുകൂടി അടുപ്പം സ്ഥാപിച്ചിട്ടുണ്ടല്ലോയെന്ന വിശ്വാസത്തോടെ മാഷിന്റെ മുന്നിൽ ഭയത്തോടെ ഞാൻ ഇരുന്നു. 

കല്യാണ പെണ്ണിനെ കാണുന്നപ്പോലെ മാഷിനെ കാണുബോൾ എനിക്കും ചമ്മൽ. എന്നെ കാണുമ്പോൾ മാഷിനും ചമ്മൽ. 'എന്താ ഇയാളോട് ചോദിക്കാ...'  മാഷും അത് തന്നെയാണ് ചിന്തിക്കുന്നത്. കുറച്ചു നേരത്തെ മൗനത്തിനു ശേഷം... റിപ്പോർട്ട് നോക്കി മാഷ് പറഞ്ഞു. "ബിൽഡും കഴിഞ്ഞ സ്ഥിതിക്ക് ആ ഡിസൈൻ ഡോക്യുമെന്റ് ഒന്ന് എഴുതി വെച്ചേക്ക്." അദ്ദേഹം പറഞ്ഞു. 

അപ്പോൾ സംസാരിച്ച ശബ്ദം വൈവ മാഷിന്റെയായിരുന്നില്ല. പ്രൊജക്റ്റ് തന്ന ഒരു ക്ലൈയന്റിന്റെ ദയനീയ മുഖമായിരുന്നു.  

വാൽകഷ്ണം : അന്നത്തെ ഏറ്റവും വലിയ പഠനം കണ്ടുപിടിത്തവും കറന്റ് ബിൽ അടയ്ക്കാത്തതിൽ ഏറ്റവും കൂടുതൽ പണക്കാരായ കസ്റ്റമേഴ്‌സ് ആണെന്നുള്ളതായിരുന്നു.

മെക്ക് ജിജി

സുന്ദരിയായ ജിജി പാട്ടും പാടി കോളേജ് വരാന്തയിൽ നടക്കുന്ന കാലം. ഇടയ്ക്ക് തമ്മിൽ കാണുമ്പോൾ സംസാരിക്കും. കലാ ബഹുമാനത്തോടെ ഒന്നോ രണ്ടോ നേരം പോക്കും പറഞ്ഞു കൈ വീശി കാണിക്കുന്ന ചിരി ബന്ധം. കോളേജ് ദിനങ്ങൾ അവസാനിക്കാറായി, അവൾ ഇങ്ങനെ വിദൂരതയിലേക്ക് നോക്കി, മൂന്നാം നിലയിൽ നില്ക്കുന്നു. എന്റെ ക്ലാസ്സിന്റെ അടുത്തായി ഒരു തൂണിന്റെ മറവിൽ ചാരിയാണ് നിൽപ്പ്.

പോകുന്ന പോക്കിൽ ഞാൻ പറഞ്ഞു "ഇങ്ങനെ നോക്കി നിന്ന് താഴ്ത്തേക്ക് ചാടേണ്ട. കല്യാണമൊക്കെ ശരിയായി നടക്കും. അതോർത്ത് ദുഃഖിക്കേണ്ട."

"ഞാനൊന്നും ചാടാൻ പോകുന്നില്ല." അവൾ ചിരിച്ചു  കൊണ്ട് പറഞ്ഞു.

"ആ കൈ കാണിക്കു..." കുറച്ചു നേരം എന്ത് പറയണമെന്ന്  ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

പിന്നെ പറഞ്ഞു "സന്തോഷത്തോടെ ഇരിക്കൂ, വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി ഇപ്പോൾ വടക്ക് ഭാഗത്ത് ഉണ്ടാകും.  ഡൽഹി, മുംബൈ ഇങ്ങനെ എവിടെയങ്കിലും ജോലിയായി ഉണ്ടാകുമെടോ... പേടിക്കാതിരിക്കാടൊ. അവിടെ നിന്ന് വരും ചെക്കൻ.... ഇങ്ങോട്ട് കുറച്ചു മാറി നിന്നോളൂ. അയാൾ വരുന്ന വരെ ജീവിക്കേണ്ട. "

"ഓ പിന്നെ..." അങ്ങനെ ആ സംഭാഷണം അവസാനിച്ചു.

ഞാൻ കോളജിലെ വൈവ കഴിഞ്ഞു ഡിപ്പാർട്മെന്റിന് പുറത്ത് നിൽക്കുമ്പോൾ, അവൾ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. പലരും ക്യാമറയുമായി നടക്കുന്നുണ്ട്. അവൾ ഒരു മിനിറ്റ് എന്ന് പറഞ്ഞു എന്നെ തൂണിന് മറവിലേക്ക് വിളിച്ചു.

"ഒരു ഫോട്ടോ എടുക്കാം."

ഞാൻ പറഞ്ഞു "അതിനെന്താ എടുക്കാലോ. കുറച്ചു മാറി വെളിച്ചത്തേക്ക് നിൽക്കാം..."

"വേണ്ട വേണ്ട ..ഇവിടെ മതി...ഫ്ലാഷ് ഉണ്ട്."

"വേണ്ടങ്കിൽ വേണ്ട. ഇവിടെ എടുക്കാം."

"ഇതെന്തിനാ ഇങ്ങനെ എടുക്കണത്... ഒരു സുന്ദരിയുടെ കൂടെ തീരെ ഭംഗിയില്ലാത്ത ആൾ. അതും തീരെ വെളിച്ചമില്ലാതെ ഫോട്ടോയും കാണാൻ  ഭംഗിയുണ്ടാവില്ല."

"അത് കുഴപ്പമില്ല. താൻ എന്നെങ്കിലും വല്ല സിനിമയിലോ എവിടെങ്കിലും കയറി ഫേമസ് ആയാൽ "

"ആയാൽ..?"

"കണ്ടിട്ടില്ലേ... അവരുടെ തീരെ ഭംഗിയില്ലാത്ത പഴയ ഫോട്ടോസ് മാതൃഭൂമി പത്രത്തിലൊക്കെ വരുന്നത്. അത് പോലെ ഞാൻ ഈ പഴയ ഫോട്ടോ പത്രത്തിന് കൊടുക്കും."

അതും കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. "ശരി ശരി..എന്തായാലും  ഒരു കോപ്പി എനിക്ക് അയച്ചു തരണം."

പെട്ടന്ന്  സീൻ മാറി. അവൾ ക്യാമറയിലേക്ക് നോക്കി. "അയ്യോ... ഇതിലെ 36 ഫിലിം കഴിഞ്ഞു... അയ്യോ... ഇനി എന്താ ചെയ്യാ."

ഞാൻ മനസ്സിൽ പറഞ്ഞു 'സൂത്രക്കാരി. വിട്,  വിട്, വണ്ടി പോട്ടെ.' 

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...